Sat. May 11th, 2024
മംഗളൂരു:

കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി.സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച നേത്രാവതി പാലത്തിനടുത്തുനിന്നാണ് സിദ്ധാര്‍ഥയെ കാണാതായത്. ഇവിടെ വച്ചാണ്അവസാനമായി സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി.

തിങ്കളാഴ്ചയാണ് സിദ്ധാര്‍ത്ഥയെ കാണാതായതായത്. തീരരക്ഷാ സേനയും നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയുംഅദ്ദേഹത്തിന് വേണ്ടി നദിയില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. 34 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്ക് താഴ്ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീന്‍പിടിത്തക്കാരനും പൊലീസിനോട് പറഞ്ഞിരുന്നു.

അതിനിടെ,ബിസിനസിലെ കടബാധ്യതയും താന്‍ നേരിടുന്ന സമ്മര്‍ദ്ദവും വെളിപ്പെടുത്തിക്കൊണ്ട് സിദ്ധര്‍ത്ഥ കഫേ കോഫി ഡേ ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്ക് ഈ മാസം 27ന് അയച്ച കത്ത് പുറത്തു വന്നിരുന്നു. കണ്ടെടുത്ത കത്ത് സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് അറിയിച്ചു. കയ്യക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി.സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്. തനിക്കു താങ്ങാന്‍ കഴിയാത്ത വിധം സമ്മര്‍ദ്ദമുണ്ടെന്നും അതിനാല്‍എല്ലാം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *