Fri. Apr 26th, 2024
മുംബൈ:

 

ബീഹാർ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം 24 ന് ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ മാസം ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് കെട്ടിച്ചമച്ചതാണെന്നും, പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നുമാണ് ബിനോയിയുടെ വാദം. പോലീസ് ആവശ്യപ്പെട്ട ഡി.എന്‍.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഹാജരാകണമെന്ന് നേരത്തെ സെഷന്‍സ് കോടതി പറഞ്ഞിരുന്നു. ഡി.എന്‍.എ. പരിശോധന ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തരമൊരു ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

ബിനോയ് കോടിയേരിയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഒരു മാസം തുടര്‍ച്ചയായി എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ ഈ തിങ്കളാഴ്ച ഹാജരാകേണ്ടതാണ്. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡി.എന്‍.എ. പരിശോധനയ്ക്ക് രക്ത സാമ്പിളുകൾ നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *