Sat. Apr 27th, 2024
ന്യൂഡൽഹി :

ഇന്ത്യൻ ജുഡീഷ്യറി ഇതുവരെ പരിചയമില്ലാത്ത നാടകീയ നടപടികളൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് മെയ് 19 നായിരുന്നു സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. ‘ദ വയര്‍, കാരവാന്‍, സ്‌ക്രോള്‍, ലീഫ്‌ലെറ്റ്’ എന്നീ ഓൺലൈൻ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്.

35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പീഡന ശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ടു മാസത്തിനു ശേഷം തന്നെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായും പരാതിയിലുണ്ട്. ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും, ഭര്‍തൃസഹോദരനെയും പ്രതികാര നടപടികളുടെ തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്‌തെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ആരോപണത്തെ തുടര്‍ന്ന് സുപ്രീം കോടതി അടിയന്തര സിറ്റിംഗ് നടത്തി.സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്രകാരമായിരുന്നു സുപ്രീം കോടതിയുടെ പ്രത്യേക സിറ്റിംഗ്. എന്നാൽ, തനിക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പ്രതികരണം. അടിസ്ഥാനരിഹതവും ദുരുദ്ദേശപരവുമായ ഈ ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. “എന്റെ ബാങ്ക് ബാലന്‍സ് 6.80 ലക്ഷമാണ്. തന്നെ പണം കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ല, 20 വര്‍ഷത്തിലധികം കറ കളഞ്ഞ ജഡ്ജിയായി പ്രവര്‍ത്തിച്ചയാളാണ് താന്‍ അതിനുള്ള പ്രതിഫലമാണോ ഇതെന്നുമായിരുന്നു” സിറ്റിങ്ങിൽ അദ്ദേഹത്തിന്റെ നിലപാട്.

കൂടാതെ പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു. പരാതിയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നു. തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ കസേര ദുര്‍ബലമാക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പരാതി ജഡ്ജിമാരുടെ മുന്നംഗ സംമിതി പരിശോധിക്കാൻ തീരുമാനമായി. നിലവിൽ രഞ്ജൻ ഗൊഗോയിയ്ക്ക് ശേഷം സുപ്രീം കോടതിയിലെ മുതിർന്ന അംഗമായ ജസ്റ്റിസ് എസ്.എ ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ ആയിരുന്നു തുടർ നടപടികൾ പരിശോധിക്കുവാൻ നിശ്ചയിച്ചത്. ജസ്റ്റിസ് എൻ.വി രമണ, ഇന്ദിര ബാനർജി എന്നിവർ ആയിരുന്നു മറ്റ് അംഗങ്ങൾ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗോഗൊയിയ്ക്കെതിരെ ഉയർന്ന ലൈംഗിക പീഡനോരോപണങ്ങളിൽ സ്പെഷ്യൽ സിറ്റിങ്ങ് നടത്തി വിധി പറഞ്ഞ കോടതി നടപടിക്കെതിരെ അഭിഭാഷക സംഘടനകൾ ഉൾ‌പ്പെടെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ ആയിരുന്നു പരാതി പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിശ്ചയിച്ചത്. വിഷയം ചർച്ച ചെയ്യാൻ സുപ്രീം കോടതി ജഡ്ജിമാർ തിങ്കളാഴ്ച അനൗദ്യോഗിക യോഗം ചേർന്നിരുന്നു. യോഗത്തിൽ തന്റെ ഭാഗം വിശദീകരിച്ചശേഷമാണ് ര‍ഞ്ജൻ ഗൊഗോയ് തുടർ നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് ബോബ്ഡേയെ ചുമതലപ്പെടുത്തിയത്.

എന്നാൽ ലൈംഗിക ആരോപണം അന്വേഷിക്കുന്ന മൂന്നംഗ സമിതിക്കെതിരെ പരാതിക്കാരി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. പരാതിക്കാരിയോട് വെള്ളിയാഴ്ച ഹാജരാകാൻ ജസ്റ്റിസ് ബോബ്ഡേയുടെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി കത്ത് നൽകിയത്. തന്റെ ഭാഗം കേൾക്കാതെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട പ്രത്യേക സിറ്റിങിൽ തന്നെ സ്വഭാവഹത്യ നടത്തിയെന്നു പരാതിക്കാരി ആരോപിച്ചു. അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും തന്റെ പരാതി ഏകപക്ഷീയമായി തള്ളുമെന്നു ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

വിശാഖ കേസിലെ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല, ഇത്തരം കേസുകളില്‍ അന്വേഷണസമിതിയില്‍ ഭൂരിപക്ഷം വനിതകളായിരിക്കണം എന്നത് പാലിച്ചില്ല എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. പരാതി നൽകിയതിന്റെ പേരിൽ ഒറ്റപ്പെടുത്തലും അവഗണനയും താൻ നേരിടുന്നതായും പരാതിക്കാരി പറഞ്ഞു.സമിതിയിലുൾപ്പെട്ട ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദർശകനാണ്. അദ്ദേഹം സമിതിയിൽ ഉൾപ്പെട്ടതിനാൽ തനിക്കു നീതി ലഭിക്കില്ലെന്നും പരാതിക്കാരി ആശങ്ക അറിയിച്ചിരുന്നു.

പരാതിക്കാരിയുടെ ആരോപണത്തെ തുടർന്ന് ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്മാറി. പകരം ജസ്റ്റിസ് ഇന്ദു മൽഹോത്രയെ നിയമിച്ചു. ഇതോടെ, സമിതിയിൽ വനിതാ ഭൂരിപക്ഷമായി. സുപ്രീം കോടതിയിലെ പീഡനപരാതി അന്വേഷണ സമിതി അധ്യക്ഷ കൂടിയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര.

തുടർന്നായിരുന്നു സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ വീണ്ടും അരങ്ങേറിയത്. ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നില്‍ അനില്‍ അംബാനിക്കെതിരായ സുപ്രിംകോടതി വിധി തിരുത്തിയ രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരാണെന്നു സുപ്രിംകോടതിയില്‍ അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് സത്യവാങ്മൂലം നൽകി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി കോടതിയുത്തരവ് തിരുത്തിയതിന് തപന്‍ കുമാര്‍ ചക്രവര്‍ത്തി, മാനവ് ശര്‍മ്മ എന്നിവരാണ് രണ്ട് മാസം സുപ്രിംകോടതിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇവരും മറ്റുചിലരുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് ബെയിന്‍സിന്റെ സത്യവാങ്മൂലം.

തുടർന്ന് അത്തരം ഇടനിലക്കാര്‍ക്ക് ജുഡീഷ്യല്‍ സംവിധാനത്തില്‍ സ്ഥാനമില്ലെന്നും അതീവ ഗുരുതരമായ ഈ ആരോപണം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജഡ്ജിമാരായ അരുണ്‍ മിശ്ര, റോബിന്റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. സി.ബി.ഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പോലീസ് മേധാവികളോട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാന്‍ സുപ്രിംകോടതി നിർദ്ദേശം നൽകി.

പീഡനാരോപണം ഉന്നയിച്ച കോടതി മുന്‍ ജീവനക്കാരി ഹാജരാകാനും പത്രസമ്മേളനം സംഘടിപ്പിക്കാനും തനിക്ക് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും കഴിഞ്ഞ ദിവസം ഇദ്ദേഹം സത്യവാങ്മൂലം നല്‍കിയിരുന്നു. ജെറ്റ് എയര്‍വേയ്‌സ് മേധാവി നരേഷ് ഗോയല്‍, ദാവൂദ് ഇബ്രാഹിം, തട്ടിപ്പ് പശ്ചാത്തലമുള്ള റൊമേഷ് ശര്‍മ്മ തുടങ്ങിയവരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു ബെയിന്‍സിന്റെ നിലപാട്.
.
സത്യവാങ്മൂലം സമര്‍പ്പിച്ച ബെയിന്‍സിനെ സുപ്രിംകോടതിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അറ്റോണി ജനറല്‍ തന്നെ വ്യക്തിപരമായി ആക്രമിച്ചുവെന്ന് ബെയിന്‍സ് ആരോപിച്ചപ്പോള്‍ അദ്ദേഹത്തെ ബഹുമാനിച്ചില്ലെങ്കില്‍ താങ്കളെ പുറത്താക്കുമെന്ന് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ പ്രതികരിച്ചു. എന്നാല്‍ അതിന് മുമ്പ് താന്‍ സ്വയം പുറത്തു പോകാമെന്നു ബെയിന്‍സ് വ്യക്തമാക്കി. ഇതോടെ ജസ്റ്റിസ് അരുണ്‍ മിശ്ര ഇടപെട്ട് ബെയിന്‍സിനെ അനുനയിപ്പിച്ചു. വളരെ സുപ്രധാനമായ ഒരു കാര്യമാണ് താങ്കള്‍ ചെയ്യുന്നതെന്നും ബെയിന്‍സിനോട് മിശ്ര പറഞ്ഞു.

ചില വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന ബെയിന്‍സിന്റെ നിലപാടിനെയാണ് എ.ജി ചോദ്യം ചെയ്തത്. ഇന്ത്യൻ തെളിവ് നിയമത്തിന്‍റെ 126-ാം ചട്ടപ്രകാരം സത്യവാങ്മൂലത്തിലെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ഉത്സവ് ബെയ്‍ൻസിന് അവകാശമില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കേസ് തുടങ്ങിയ ഉടൻ വാദിച്ചു. അഭിഭാഷകനും കക്ഷിയുമായി നടത്തിയ സംഭാഷണങ്ങളോ ആശയവിനിമയമോ, പ്രത്യേക സാഹചര്യങ്ങളില്ലാതെ വെളിപ്പെടുത്തേണ്ടതില്ലെന്ന് പറയുന്നതാണ് ഇന്ത്യൻ തെളിവു നിയമത്തിന്‍റെ 126-ാം ചട്ടം. ഉത്സവ് ബെയ്‍ൻസ് പറയുന്നത് ആരോ ഒന്നരക്കോടിയുമായി തന്നെ സമീപിച്ചെന്നാണ്. സമീപിച്ച ‘ഫിക്സർ’മാർ ഉത്സവിന്‍റെ കക്ഷികളല്ല. അതുകൊണ്ടു തന്നെ ഇന്ത്യൻ തെളിവു നിയമത്തിലെ ചട്ടത്തിന്‍റെ സംരക്ഷണം ഉത്സവിന് കിട്ടില്ല. ഉത്സവ് വിവരങ്ങൾ വെളിപ്പെടുത്തണം എന്നായിരുന്നു എ.ജി യുടെ വാദം.

അഭിഭാഷക ഇന്ദിരാ ജയ്‍സിങ്ങും ഉത്സവ് ബെയ്‍ൻസിനെ ചോദ്യം ചെയ്ത് രംഗത്തെത്തി.അഭിഭാഷകൻ എന്ന സ്റ്റിക്കർ പോലുമില്ലാതെ കോടതി ഗേറ്റിന് മുന്നിൽ ജാഗ്വർ പോലുള്ള ആഢംബര കാറിൽ എത്തിയ ഉത്സവ് ബെയ്ൻസിനെ പരിശോധനയില്ലാതെ സെക്യൂരിറ്റി കടത്തി വിട്ടതെങ്ങനെ? ബെയ്‍ൻസിന്‍റെ പിന്നിലാരെന്ന് അന്വേഷിക്കണമെന്നും ഇന്ദിരാ ജയ‍്‍സിംഗ് ആവശ്യപ്പെട്ടു.
കോടതിയ്ക്കെതിരെ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം പരാതിക്കാരി ഉന്നയിച്ച ലൈംഗികാരോപണവും അന്വേഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന നടപടിക്രമങ്ങൾ, പരാതിക്കാരിക്ക് നീതി നിഷേധിക്കപ്പെടുന്നതാകാൻ സാധ്യതയുണ്ടെന്നും ഇന്ദിരാ ജയ്‍സിംഗ് വാദിച്ചു.

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതിന്റെ അടിവേര് വരെ അന്വേഷിച്ച് കണ്ടെത്തുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ നീങ്ങാന്‍ ചിലര്‍ തന്നെ സമീപിച്ചെന്ന ഉത്സവ് ബെയിന്‍സിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ കർശന നടപടികൾ ഉണ്ടാകുമെന്നും കോടതി കോടതി മുന്നറിയിപ്പ് നല്‍കി.
തുടർന്ന് ചീഫ് ജസ്റ്റിസിന് എതിരായി ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തൽ റിട്ട. ജസ്റ്റിസ് എ.കെ പട്‍നായികിന്‍റെ മേൽനോട്ടത്തിലുള്ള സമിതി അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

സുപ്രീം കോടതിയുമായി മത്സരിക്കുന്ന സമ്പന്നരും ശക്തരും തീ കൊണ്ട് കളിക്കുകയാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. സുപ്രീം കോടതി നടപടികളിൽ അവർ‌ക്ക് ഇടപെടാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും സി.ബി.ഐ, ഐ.ബി, ദില്ലി പൊലീസ് എന്നീ അന്വേഷണ ഏജൻസികൾ നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തലിൽ ഉള്ള അന്വേഷണം യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഉത്തരവിനെതിരെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് രംഗത്തെത്തി. പരാതിയെപ്പറ്റിയല്ല, പരാതിയാണ് അന്വേഷിക്കേണ്ടതെന്ന് അവർ പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മാറിനിന്ന് അന്വേഷണം നേരിടണമെന്നും അവർ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരായ പരാതി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് തന്നെ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് വന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ദിര ജയ്‌സിംഗ് നടത്തുന്നത്. ചീഫ് ജസ്റ്റിസ് എങ്ങനെ ബഞ്ചില്‍ വന്നു? ജസ്റ്റിസ് സഞ്ജയ് ഖന്ന എങ്ങനെ ബഞ്ചില്‍ വന്നു? എന്തുകൊണ്ട് ചീഫ് ജസ്റ്റിസ് ഒഴികെയുള്ള ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുടെ ബഞ്ച് രൂപീകരിച്ചില്ല? എന്തുകൊണ്ട് ആരോപണങ്ങള്‍ക്ക് ഇത്തരത്തില്‍ മറുപടി നല്‍കുന്നു എന്നെല്ലാമാണ് ഇന്ദിര ജയ്‌സിംഗ് ചോദിക്കുന്നത്.

അതിനിടെ ചീഫ് ജസ്റ്റിസിനെതിരായ പരാതിയെ കുറിച്ച് ആർ.എസ്.എസ് നേതാവ് സഞ്ജയ് ജോഷിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും അറിവുണ്ടായിരുന്നു എന്ന സൂചനകളുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പരാതിക്കാരിയുടെ ദൽഹി പോലീസിൽ ജോലിയുള്ള ഭര്‍തൃസഹോദരന്‍ രണ്ട് തവണ സഞ്ജയ് ജോഷിയെ സമീപിച്ചിരുന്നു എന്നാണ് പറയുന്നത്. ജനുവരി ആദ്യമാണ് ഇത്. സഹായം അഭ്യര്‍ത്ഥിച്ച് രാജ്‌നാഥ് സിംഗിനെ കാണാനും ശ്രമിച്ചിരുന്നു. ബി.ജെ.പി നേതാവ് മോഹന്‍ ശര്‍മ വഴിയാണ് രാജ്‌നാഥ് സിംഗിനെ കാണാന്‍ ശ്രമിച്ചത്. “ദ വയർ” ആയിരുന്നു ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്.

യുവതിയുടെ പരാതിയില്‍ തന്റെ കുടുംബത്തോടുള്ളള പ്രതികാര നടപടിയുടെ ഭാഗമായി യുവതിയുടെ ഭര്‍ത്താവും, ഭര്‍തൃസഹോദരനും ദൽഹി പോലീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് സഹായം ചോദിച്ചായിരുന്നു അവർ ബി.ജെ.പി നേതാക്കളെ ബന്ധപ്പെട്ടിട്ടുള്ളത്. സഞ്ജയ് ജോഷി ഡല്‍ഹി പൊലീസ് കമ്മീഷണറെയും, രാജ്‌നാഥ് സിങ്ങിനെയും ഫോണിൽ വിളിച്ചു ഇക്കാര്യം ധരിപ്പിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ അഭിഭാഷകരായ അഡ്വക്കേറ്റ് ജനറലും, സോളിസിറ്റർ ജനറലും ലൈംഗിക പീഡന ആരോപണത്തിൽ ചീഫ് ജസ്റ്റിസിനെ പിന്തുണക്കുന്നതും അതെ സമയം അതിൽ ഗൂഢാലോചന ഉണ്ടെന്നു സത്യവാങ്മൂലം നൽകിയ അഭിഭാഷകനെ എതിർക്കുന്നതും സംശയം ജനിപ്പിക്കുന്നുണ്ട്. റഫാൽ ഇടപാട് ഉൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ ഒരു പിടി കേസുകൾ സുപ്രീം കോടതിയിൽ ഉള്ളപ്പോൾ ചീഫ് ജസ്റ്റിസിനെ സമ്മർദ്ദത്തിലാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്നാണു എല്ലാവരും ന്യായമായി സംശയിക്കുന്നത്. അതോടൊപ്പം ഒരു സ്ത്രീ ഉന്നയിച്ച ലൈംഗിക പീഡന പരാതി ആയതുകൊണ്ട് അതും ഗൗരവത്തിൽ എടുക്കാതിരിക്കാൻ സുപ്രീം കോടതിക്ക് ആകില്ല. എന്തായാലും ഇന്ത്യയിലെ പരമോന്നത നീതി പീഠം വലിയൊരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *