Sat. Apr 27th, 2024

എറണാകുളം:

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മേയ്ക്കപ്പാലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മേഖലയിലെത്തിയ കാട്ടാന വാഴ, കപ്പ, തുടങ്ങി വിവിധയിനം കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി മേയ്ക്കപ്പാല മേഖലയിൽ കാട്ടന ശല്യം രൂക്ഷമാണ്.

കൃഷി വിളവെടുക്കാറാകുമ്പോൾ കാട്ടാനകളെത്തി നശിപ്പിക്കും. ഇക്കഴിഞ്ഞ രാത്രിയിൽ കൂട്ടമായെത്തിയ കാട്ടാനകള്‍ 1000ത്തോളം വരുന്ന എത്തവാഴകൃഷി അപ്പാടെ നശിപ്പിച്ചു. കുലച്ച് പാകമായവയാണ് ഇതിലേറെയും.

ഇതുകൂടാതെ കപ്പ ജാതി, തെങ്ങ്, മറ്റ് വിളകളും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളില്‍ നിന്നും വായ്പയെടുത്ത് രണ്ടര ഏക്കര്‍ വരുന്ന സ്ഥലത്ത് കൃഷി ചെയ്ത് വരുന്നവരാണ് സാജുവും അജിലും‍ കൃഷ്ണന്‍കുട്ടിയും‍. ഇനി വായ്പകള്‍ തിരിച്ചടക്കാനോ മറ്റ് കൃഷിയുമായി മുന്നോട്ട് പോകാനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍.

കാട്ടാന കൃഷി നശിപ്പിച്ച സ്ഥലത്തിനോട് ചേർന്നാണ് വനംവകുപ്പിന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ ആനകളെ പ്രതിരോധിക്കാൻ ഇവർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കാട്ടാനകളെ നിയന്ത്രിക്കാനും  കര്‍ഷകരുടെ കാര്‍ഷീക വിളകള്‍ സംരക്ഷിക്കുവാനും സർക്കാ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്നതാണ് ഇവരുടെ ആവശ്യം.