Sat. Apr 27th, 2024
വടകര:

എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തണൽ 45 സർവീസ് സെന്‍ററുകള്‍ രാഷ്ട്രത്തിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അസിം പ്രേംജി നിർവഹിച്ചു. ഓൺലൈനായി നടന്ന സമർപ്പണ ചടങ്ങിൽ അഞ്ച് ഡയാലിസിസ് സെന്‍ററുകൾ, പത്ത് തണൽ ഫാർമസി ഔട്ട്‍ലെറ്റുകൾ, തണൽ സർവീസ് ഇന്ത്യ അസ്പയർ എന്ന പേരിട്ടിട്ടുള്ള 25 മൈക്രോ ലേണിംഗ് സ്കൂളുകൾ, അഞ്ച് ശിശുവികസന കേന്ദ്രങ്ങൾ എന്നിവയാണ് രാഷ്ട്രത്തിന് സമർപ്പിച്ചത്.

ലോകം മുഴുവൻ കൊവിഡ് മഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ ഏഴായിരത്തിലധികം രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകുന്ന തണലിന്‍റെ പദ്ധതി രാജ്യം മുഴുവനുമുള്ള സന്നദ്ധസംഘടനകൾ മാതൃകയാക്കണമെന്ന് അസിം പ്രേംജി പറഞ്ഞു. കേരളത്തിനു പുറമെ ഡൽഹി, ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസാം, ആന്ധ്രപ്രദേശ്, കർണാടക എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് സർവീസ് സെന്‍ററുകൾ പ്രവർത്തിക്കുന്നത്.

അഗതികളുടെയും അശണരരുടെയും താങ്ങും തണലുമായി വടകരയിലെ ദയാ റിഹാബിലിറ്റേഷൻ ട്രസ്റ്റ് ആരംഭിച്ച തണൽ ഇന്ന് 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചു നിൽക്കുന്ന തൊണ്ണൂറോളം ആശ്വാസകേന്ദ്രങ്ങളുടെ സമുച്ചയമാണ്. വലിയ ചെലവ് ആവശ്യമായി വരുന്ന ഡയാലിസിസ് ഉൾപ്പെടെയുള്ള വൃക്കരോഗ ചികിത്സ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായോ സൗജന്യനിരക്കിലോ ലഭ്യമാക്കുന്ന 50 ഡയാലിസിസ് സെന്‍ററുകൾ തണലിന് കീഴിൽ പ്രവർത്തിക്കുന്നു.

പ്രതിമാസം 25000 ഡയാലിസിസ് നൽകുന്ന, ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഡയാലിസിസ് സെന്‍റർ തണൽ നടത്തുന്നു. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ സ്കൂൾ, വൈകല്യങ്ങൾ ആദ്യഘട്ടത്തിൽ തിരിച്ചറിയാനുള്ള ഏർളി ഇന്‍റർവെൻഷൻ സെന്‍റര്‍ എന്നിവ തണലിന്‍റെ മുഖമുദ്രയായ സ്ഥാപനങ്ങളാണ്. തണലിന്‍റെ പ്രവർത്തനം രാജ്യം മുഴുവൻ വ്യാപിക്കുന്നതിലേക്കുള്ള ചുവടുവെപ്പാണ് രാഷ്ട്രത്തിന് സമർപ്പിച്ച 45 സെന്‍ററുകൾ.