Sat. Apr 20th, 2024
കാസര്‍കോട്:

കടലിൽ നിയമലംഘനങ്ങൾ വർദ്ധിക്കുമ്പോഴും തടയാൻ മതിയായ സംവിധാനങ്ങളില്ലാതെ ജില്ലയിലെ ഫിഷറീസ് വകുപ്പ്. കടലിൽ പരിശോധന നടത്താൻ ആവശ്യമായ ജീവനക്കാരും ഉപകരണങ്ങളും ഇല്ലാത്തതാണ് ഫിഷറീസ് വകുപ്പിന് തലവേദനയാവുന്നത്. ജീവനക്കാരുടെയും പൊലീസുകാരുടെയും കുറവാണ് പ്രധാന പ്രതിസന്ധി. ഇതുകാരണം കടലിലെ പട്രോളിങ് കൃത്യമായി നടക്കുന്നില്ല.

കര്‍ണാടകയില്‍നിന്നുള്‍പ്പെടെയുള്ള ബോട്ടുകള്‍ അതിര്‍ത്തി കടന്നെത്തി ജില്ലയുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന സ്ഥിതിയുണ്ട്. ഇതൊന്നും തടയാൻ കഴിയുന്നില്ലെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. സംസ്ഥാനത്തെ മിക്ക തീരദേശ ജില്ലകളിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെൻറ് യൂനിറ്റും ഫിഷറീസ് സ്റ്റേഷനുകളുമുണ്ട്.

അവിടെയുള്ള അസി ഡയറക്ടര്‍ക്കാണ് കടല്‍ പട്രോളിങ്ങിൻറെ ചുമതല. കാസര്‍കോട്ട് ഫിഷറീസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ കണ്ണൂരില്‍നിന്നുള്ള ഫിഷറീസ് അസി ഡയറക്ടറാണ് ജില്ലയിലെത്തി പരിശോധന നടത്തുന്നത്.അതിനാൽതന്നെ ജില്ലയുടെ തീരങ്ങളിൽ കാര്യമായ പരിശോധന നടക്കുന്നില്ല.

കീഴൂരില്‍ ഫിഷറീസ് സ്റ്റേഷൻറെ കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ട് വർഷങ്ങളായി. പ്രവര്‍ത്തനം തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നു തുടങ്ങുമെന്ന് പറയാൻ അധികൃതർക്ക് സാധിക്കുന്നില്ല.

ഫിഷറീസ് സ്റ്റേഷന്‍ യാഥാർഥ്യമായാല്‍ അസി ഡയറക്ടറും പൊലീസുകാരുമുള്‍പ്പെടെ കൂടുതല്‍ ജീവനക്കാര്‍ ജില്ലയിലെ ഫിഷറീസ് വകുപ്പിന് ലഭിക്കും.മറൈന്‍ എന്‍ഫോഴ്‌സ്‌മെൻറ് ഗാര്‍ഡ് വന്നാല്‍ 24 മണിക്കൂര്‍ കടല്‍നിരീക്ഷണവും സാധ്യമാകും. മഞ്ചേശ്വരം കണ്വതീര്‍ഥ മുതലാണ് കേരളത്തിൻറെ തീര അതിര്‍ത്തി തുടങ്ങുന്നത്.

കൊവിഡ് കാലമായിട്ടും ജനുവരി മുതല്‍ ഏപ്രില്‍ വരെ 26,80,000 രൂപയാണ് ജില്ലയിലെ കടലില്‍നിന്ന് ഫീഷറീസ് വകുപ്പ് പിഴയീടാക്കിയത്. പിടിച്ചെടുത്ത ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിക്കുന്ന തുകയും സര്‍ക്കാറിനാണ്. മാര്‍ച്ചിനുശേഷം ഇതുവരെ രണ്ടു ബോട്ടുകള്‍ മാത്രമാണ് നിയമലംഘനത്തിന് പിടിയിലായത്. നിയമലംഘനം തുടരുമ്പോഴും അത് പിടികൂടാൻ സംവിധാനമില്ലാത്തതിനാൽ ഫിഷറീസ് വകുപ്പ് നിസ്സാഹയരാണ്.