Thu. Apr 25th, 2024

അമ്പലപ്പുഴ:

തോട്ടപ്പള്ളി പൊഴിമുഖത്തു തുടരുന്ന കരിമണൽ ഖനനത്തിനെതിരെ കരിമണൽ ഖനനവിരുദ്ധ സമിതിയും ധീവരസഭ പല്ലന 68ാം നമ്പര്‍ കരയോഗവും ചേര്‍ന്നു നടത്തിയ ‘പ്രതിഷേധ പൊങ്കാല’ തടയാനെത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തില്‍ കലാശിച്ചു.പൊങ്കാലക്കലങ്ങളുമായി സ്ത്രീകള്‍‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പ്രകടനമായി തീരത്തെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. പ്രദേശത്ത് പൊലീസും അഗ്നിരക്ഷാസേനയും ഉണ്ടായിരുന്നു.

ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനിൽ ബി കളത്തിൽ കരയോഗം ഭാരവാഹികളായ ദേവദാസ് ,സുരേഷ് ,ഗോപകുമാർ ബി, രാജു ,ലാലി കണ്ടത്തിൽ, മണിയമ്മ എന്നിവരെക്കൂടാതെ സമരസമിതി ചെയർമാൻ എസ് സുരേഷ് കുമാർ, കൺവീനർ അർജുനൻ ,സുധി ലാൽ തൃക്കുന്നപ്പുഴ, നാസർ ആറാട്ടുപുഴ,പികെ സുഭദ്രാമണി എന്നിവര്‍ അടക്കം 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷനിലേക്കു മാറ്റിയ ശേഷം ജാമ്യത്തില്‍ വിട്ടു.

ബലപ്രയോഗത്തിൽ പ്രവർത്തകർക്ക് പരുക്ക് പറ്റിയതായി നേതാക്കള്‍ അറിയിച്ചു. ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ അമ്പലപ്പുഴ കച്ചേരിമുക്കില്‍ പ്രകടനവും നടത്തി. 42ാം ദിവസത്തിലെ രാപകല്‍ സത്യഗ്രഹത്തിനു ആര്‍ സാഗര്‍ നേതൃത്വം നല്‍കി.

By Rathi N