Thu. Apr 25th, 2024
പത്തനംതിട്ട:

ലോക് ഡൗണിനിടയിലും കച്ചവടക്കാരുടെ പുനരധിവാസം, കെട്ടിടം പൊളിക്കൽ, സ്ഥലം കൈമാറ്റം, തുടങ്ങിയ കടമ്പകൾ കടന്ന് നവീകരണത്തിന്റെ പാതയിൽ നഗരസഭയുടെ മത്സ്യച്ചന്ത. അഡ്വ ടി സക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ ഭരണസമിതി ആദ്യ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിരുന്ന പദ്ധതിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മാർക്കറ്റ് നവീകരിക്കുന്നതിനുള്ള നഗരസഭയുടെ താല്പര്യമറിയിക്കണമെന്ന് കാണിച്ച് 2017 ഡിസംബർ മുതൽ എംഎൽഎ വീണാ ജോർജ് നഗരസഭക്ക് പല തവണ കത്ത് നൽകിയിരുന്നു. മുൻ ഭരണസമിതി പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും നിലവിലുള്ള കച്ചവടക്കാരുടെ പുനരധിവാസം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവർ തയ്യാറായില്ല.

എന്നാൽ പുതിയ ഭരണസമിതി കച്ചവടക്കാരുമായി ചർച്ച ചെയ്ത് അവർക്ക് മാർക്കറ്റിൽ പ്രത്യേക സ്ഥലം നൽകി മാറ്റി. പഴയ കെട്ടിടം പൊളിച്ചുനീക്കി സ്ഥലം നിർവഹണ ഏജൻസിയായ കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് കോർപറേഷന് കൈമാറി. നിയന്ത്രണങ്ങളെ തുടർന്ന് ചെറിയ കാലതാമസം നേരിട്ടെങ്കിലും ചെയർമാന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ മേധാവികൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് യോഗങ്ങൾ വിളിച്ചുചേർത്ത് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു.

5000 ചതുരാശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഇതിൽ ആറ്‌ ഇറച്ചി സ്റ്റാളുകളും 32 മത്സ്യ സ്റ്റാളുകളും ഉണ്ടാകും. ഒരേ സമയം 100 ഉപഭോക്താക്കൾക്ക് നിന്ന് മത്സ്യം വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും. നവീകരണ പദ്ധതികളിലൂടെ ഘട്ടം ഘട്ടമായി മുന്നോട്ട് പോവുകയെന്ന നയമാണ് ഭരണസമിതിയുടേതെന്ന്‌ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ പറഞ്ഞു.

By Divya