ഇരിട്ടി:
ആറളം പഞ്ചായത്തിലെ വിയറ്റ്നാം -ആറളം ഫാം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കക്കുവ പുഴക്ക് കുറുകെ പാലം നിർമിക്കണമെന്ന വിയറ്റ്നാം വാസികളുടെ വർഷങ്ങളായുള്ള ആവശ്യം സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു.കാലവർഷത്തിൽ നാട്ടുകാർ കാട്ടുകമ്പുകൾകൊണ്ട് തീർത്ത നടപ്പാലമാണ് ഇന്നും ഇവർക്ക് ഏക ആശ്രയം. കാലവർഷത്തിൽ കവിഞ്ഞൊഴുകുന്ന കക്കുവ പുഴക്ക് കുറുകെ നാട്ടുകാർ നിർമിച്ച പാലത്തിലൂടെ കുട്ടികൾ ഉൾപ്പെടെ ജീവൻ പണയപ്പെടുത്തിയാണ് മറുകരയെത്തുന്നത്.
സ്കൂൾ തുറന്നാൽ കുട്ടികൾ ഉൾപ്പെടെ ഈ പാലത്തിലൂടെയാണ് പോകുന്നത്. ആദിവാസി മേഖലയുടെ നവീകരണത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴും അടിസ്ഥാന വികസനത്തിന് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ദിവസവും നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഇവിടെ കോൺക്രീറ്റ് നടപ്പാലം തീർക്കണമെന്നാണ് ആവശ്യം.