Sat. Apr 20th, 2024
ന്യൂയോർക്ക്:

ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ താരതമ്യേന അപകട സാധ്യതയില്ലാത്ത യുവാക്കള്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. പക്ഷേ ദരിദ്ര രാജ്യങ്ങള്‍ക്ക് ക്രൂരമായി വാക്സിന്‍ നിഷേധിക്കപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുകയാണ്. ആഫ്രിക്കയിൽ വൈറസ് വ്യാപനവും മരണവും കഴിഞ്ഞ ആഴ്ചയില്‍ 40 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണ് എന്നാണ് ഡയറക്ടർ ജനറൽ പറഞ്ഞത്.

ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍ ഡോസുകള്‍ നല്‍കുന്നതില്‍ പല രാജ്യങ്ങളും വിമുഖത കാണിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഐച്ച്ഐവി, എയിഡ്സ് പ്രതിസന്ധിയുടെ കാലത്ത് ചിലരുടെ വാദം ആഫ്രിക്കൻ രാജ്യങ്ങൾക്ക് സങ്കീർണമായ ചികിത്സകൾ സാധ്യമല്ലെന്നാണ്.

കൊവിഡ് വാക്സിന്‍റെ കാര്യത്തില്‍ പ്രശ്നം വിതരണമാണ്. ഞങ്ങൾക്ക് വാക്സിനുകൾ നൽകൂ എന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം, അനീതി, അസമത്വം എന്നിവയെ എല്ലാം അഭിമുഖീകരിക്കേണ്ടതുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

കോളറ മുതൽ പോളിയോ വരെയുള്ള പകർച്ചവ്യാധികൾക്കെതിരെ വൻതോതിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിൽ പല വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളേക്കാൾ മികച്ചതാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സ് എക്സ്പേര്‍ട്ട് മൈക്ക് റയാൻ പറഞ്ഞു.

ഗാവി വാക്സിൻ സഖ്യവും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഫെബ്രുവരി മുതൽ 132 രാജ്യങ്ങളിൽ 90 മില്യണ്‍ കൊവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. ഈ മാസം അസ്ട്രാസെനെക്ക വാക്സിനുകൾ, എസ്‌ഐഐ വാക്സിനുകൾ, ജെ & ജെ എന്നവിയുടെ ഒരു ഡോസ് പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ബ്രൂസ് എയ്‌ൽ‌വാർഡ് പറഞ്ഞു.

By Divya