Fri. Apr 26th, 2024
കോഴിക്കോട്:

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്.

സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറര്‍ പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. മാര്‍ച്ച് 25 നാണ് സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചത്. അതേസമയം സികെ ജാനുവിന് ബിജെപി 25 ലക്ഷം രൂപ കൂടി നല്‍കിയെന്ന് പ്രസീത പറഞ്ഞിരുന്നു.

’25 ലക്ഷം നല്‍കുന്ന കാര്യം കെ സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നു. എവിടെ വച്ച് ആരു പണം കൈമാറി എന്ന് അറിയാമെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തത്,’ പ്രസീത പറഞ്ഞു.
അതേസമയം കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സികെ ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്.

സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസിനാസ്പദമായ പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസായിരുന്നു പരാതി നല്‍കിയിരുന്നത്.

എന്‍ഡിഎയില്‍ തിരിച്ചെത്തുന്നതിനായി സികെ ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്ന് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. 10 കോടി രൂപയാണു സികെ ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.

കെ സുരേന്ദ്രന്‍ പ്രസീതയോടും, അദ്ദേഹത്തിന്റെ സെക്രട്ടറി സികെ ജാനുവിനോടും സംസാരിച്ചെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു.

By Divya