Sat. Apr 27th, 2024
കൊച്ചി:

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്ക്. അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ കെ എസ് ഹരികൃഷ്ണൻ ഫോണിൽ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇരുവരും നിരവധി തവണ ഫോണിൽ ബന്ധപെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

നേരത്തെ കുഴൽപ്പണ വിഷയത്തിൽ കെ സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തിയതായി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മകന്റെ ഇടപെടൽ സംബന്ധിച്ച റിപ്പോർട്ട് കൂടി പുറത്തുവരുന്നത്. പണ ഇടപാടുകൾ സുരേന്ദ്രൻ നേരിട്ട് കൈകാര്യം ചെയ്തത് ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെയാണെന്നും സംഘടനാ ജനറൽ സെക്രട്ടറിയെ പണം ഇടപാടുകൾ സമ്പന്ധിച്ച പ്രതിദിന വിവരങ്ങൾ അറിയിച്ചില്ലെന്നും നേതൃത്വം നിരീക്ഷിച്ചു. ഇതോടെ കെ സുരേന്ദ്രൻ പ്രതിരോധത്തിലായിരിക്കുകയാണ്.

കുഴൽപ്പണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും. ഫോൺ രേഖകൾ അടക്കം പുറത്ത് വന്നത് രഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം സർക്കാരിന്റെ കള്ളപ്പണവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങൽ എൽപ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു.

By Divya