Sat. May 11th, 2024
ബെയ്ജിങ്:

കൊവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്സിന് കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങൾക്ക് മുമ്പ് ‘അനുമതി നൽകിയ സിനോഫാ’മിൻറെ പിൻഗാമിയായി എത്തിയ ‘സിനോവാകി’നാണ് അനുമതി. നിരവധി രാജ്യങ്ങൾ ഈ മരുന്ന് നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്.

സുരക്ഷയിലും നിർമാണത്തിലും ഫലപ്രാപ്തിയിലും രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അംഗീകാരം നൽകിയ ലോകാരോഗ്യ സംഘടന അറിയിച്ചു. 18 വയസ്സിൽ കൂടുതലുള്ളവർക്കാണ് നിലവിൽ ഇത് ഉപയോഗിക്കാനാവുക. പരീക്ഷണങ്ങളിൽ പങ്കെടുത്ത പകുതിയിലേറെ പേരിലും രോഗം വരാതെ സൂക്ഷിച്ചതായും ഗുരുതരമാകാതെ 100 ശതമാനം പേരെയും സംരക്ഷിച്ചതായും റിപ്പോർട്ട് പറയുന്നു.

അടിയന്തര ഉപയോഗങ്ങൾക്ക് ഒരു ചൈനീസ് വാക്സിൻ കൂടി എത്തുന്നതോടെ ആഗോള വിപണിയിൽ വാക്സിൻ ക്ഷാമം ഒരു പരിധി വരെ തടയാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.

ചൈനക്കു പുറമെ ചിലി, മെക്സിക്കോ, ബ്രസീൽ, ഇന്തോനേഷ്യ, തായ്ലൻഡ്, തുർക്കി രാജ്യങ്ങൾ നേരത്തെ ഈ വാക്സിൻ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. മേയ് വരെ 60 കോടി വാക്സിൻ ചൈനയിലും വിവിധ രാജ്യങ്ങളിലുമായി വിതരണം ചെയ്തിട്ടുണ്ട്.

രണ്ട്-എട്ട് ഡിഗ്രി സെൽഷ്യസിൽ റഫ്രിജറേറ്ററുകളിൽ ഇത് സൂക്ഷിക്കാനാകുമെന്നതാണ് സിനോവാകിൻറെ പ്രധാന ഗുണം. മറ്റുള്ളവ കൂടുതൽ തണുപ്പിലേ സൂക്ഷിക്കാനാകൂ.

By Divya