Fri. Mar 29th, 2024
ന്യൂഡല്‍ഹി:

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഡല്‍ഹി ഹൈക്കോടതി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പരാതി നല്‍കിയ ഹർജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.

20,000 കോടി രൂപ ചെലവിലാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.

രാജ്യത്ത് കൊവിഡ് രൂക്ഷമായിത്തുടരുന്ന ഘട്ടത്തിലും ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴുമെല്ലാം സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം നിര്‍ത്തിവെയ്ക്കാത്തതില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

സമയബന്ധിതമായി എത്രയും വേഗം പൂര്‍ത്തികരിക്കേണ്ട പദ്ധതിയെന്നാണ് സെന്‍ട്രല്‍ വിസ്ത പ്രോജക്ടിനെ കുറിച്ച് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നത്. അതിനാല്‍ കൊവിഡ്, ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

By Divya