Sat. Apr 27th, 2024
തിരുവനന്തപുരം:

ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സിപിഎം പിബി അംഗം എംഎ ബേബി. ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിരെ നില്ക്കുന്നവരാണെന്നും കേരളത്തിലെ എൽഡിഎഫ് ഗവണ്മന്റ് ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണെന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ്  ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്കുകയാണ് ഉണ്ടായത്.  അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേ സമയം ന്യൂനപക്ഷസ്കോളർഷിപ്പിലെ അനുപാത വിധി പഠിച്ച ശേഷം തുടർനടപടിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്.  വിധിയിൽ അപ്പീൽ പോകണമെന്ന് ഇടതുമുന്നണിയ്ക്കൊപ്പെം നിൽക്കുന്ന ഐഎൻഎല്ലും കാന്തപുരം സുന്നി വിഭാഗവും  ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

By Divya