Wed. Apr 24th, 2024
കൊൽക്കത്ത:

പശ്ചിമ ബംഗാളില്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായെ തിരികെ വിളിച്ച സംഭവത്തില്‍ സംസ്ഥാനവും കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കം മുറുകുന്നു. ചട്ടം 6(1) പ്രകാരമാണ് കേന്ദ്രം ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചത്. എന്നാല്‍ അതിന് മുന്‍പായി ചീഫ് സെക്രട്ടറി എന്ന നിലയില്‍ കാലാവധി മൂന്ന് മാസം നീട്ടിനല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ ചട്ടം 6(1) പ്രകാരം ഉത്തരവ് നടപ്പാക്കണമെന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണ് മമതാ ബാനര്‍ജിയുടെ നിലപാട്. ഇതൊന്നും നടപ്പിലാക്കാതെ ഒരു സുപ്രഭാതത്തില്‍ ഡല്‍ഹിയിലേക്ക് തിരികെ വിളിപ്പിക്കുന്നതും അങ്ങനെ വിട്ടുകൊടുക്കാനുമുള്ള ഒരു സംവിധാനമല്ല ഫെഡറല്‍ വ്യവസ്ഥയിലുള്ളത് എന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു.

യാസ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബംഗാളിലെത്തിയ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മമതയ്‌ക്കൊപ്പം ചീഫ് സെക്രട്ടറിയും വിട്ടുനിന്നിരുന്നു. ചീഫ് സെക്രട്ടറിയെ നിയോഗിക്കുമ്പോള്‍ നടപ്പിലാക്കേണ്ട ലക്ഷ്യം പരാജയപ്പെട്ടതാണ് തിരികെ വിളിക്കാന്‍ കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം. നാളെ ഡല്‍ഹിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം.

By Divya