Sat. Apr 20th, 2024
കാസര്‍ഗോഡ്:

ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണെന്ന് പറഞ്ഞ അസിസ്റ്റന്റ് പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്ത് കേരള കേന്ദ്ര സര്‍വ്വകലാശാല. ഓണ്‍ലൈന്‍ ക്ലാസ് എടുക്കുമ്പോഴായിരുന്നു പ്രൊഫസര്‍ ഗില്‍ബര്‍ട്ട് ബിജെപി ആര്‍എസ്സ്എസ് സംഘടനകള്‍ പ്രോ ഫാസിസ്റ്റ് സംഘടനകളാണെന്ന് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ എബിവിപി രംഗത്തെത്തുകയായിരുന്നു.

ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫാസിസവും നാസിസവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെയായിരുന്നു അധ്യാപകന്‍ ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഗില്‍ബര്‍ട്ട്.

എബിവിപി പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ വൈസ് ചൈന്‍സലര്‍ പ്രൊഫസര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എബിവിപിയുടെ ആവശ്യപ്രകാരം യുജിസിയും എംഎച്ച്ആര്‍ഡിയും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികാരികള്‍ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് ഗില്‍ബര്‍ട്ടിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയ അധ്യാപകര്‍ പറഞ്ഞിരുന്നു.

അസഹിഷ്ണുതയുടെ പേരില്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെയുള്ള വ്യക്തിഹത്യയില്‍ എബിവിപിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു.

By Divya