Sat. Apr 27th, 2024
ന്യൂഡൽഹി:

രാജ്യത്തെ ഭൂരിപക്ഷം ജില്ലകളിലും 10 ശതമാനം ജനങ്ങൾക്ക് പോലും വാക്സിൻ നൽകിയില്ലെന്ന കണക്കുകൾ പുറത്ത്. കൊവിൻ പോർട്ടലിലെ ഡാറ്റയെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേയാണ് കണക്കുകൾ പുറത്ത് വിട്ടത്. കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ഏക പോംവഴി വാക്സിൻ മാത്രമാണെന്നിരിക്കെയാണ് വാക്സിനേഷനിലെ ഇന്ത്യയുടെ മെല്ലെപ്പോക്ക്.

രാജ്യത്ത് 726 ജില്ലകളിൽ 37 എണ്ണത്തിൽ മാത്രമാണ് 20 ശതമാനത്തിന് മുകളിൽ ജനങ്ങൾക്ക് വാക്സിനേഷൻ നടത്തിയത്. പുതുച്ചേരിയിലെ മാഹിയും ഗുജറാത്തിലെ ജാംനഗറുമാണ് വാക്സിനേഷനിൽ മുന്നിലെത്തിയ ജില്ലകൾ. രാജ്യത്തെ 58 ശതമാനം ജില്ലകളിൽ 10 ശതമാനത്തിൽ താഴെ ജനങ്ങൾക്കാണ് വാക്സിൻ നൽകിയത്.

37 ശതമാനം ജില്ലകളിലും 10 മുതൽ 20 ശതമാനം പേർക്കാണ് വാക്സിൻ നൽകിയത്. കർണാടകയിലെ ബിജാപ്പൂരിലും അസമിലെ സാൽമാറ ജില്ലയിലുമാണ് ഏറ്റവും കുറവ് പേർക്ക് വാക്സിൻ നൽകിയത്. യുപി, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം 10 ശതമാനത്തിൽ താഴെ ജനങ്ങൾക്കാണ് വാക്സിൻ നൽകിയത്.

അതേസമയം, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസഗഢ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ ജില്ലകളിൽ 10 ശതമാനത്തിന് മുകളിൽ ജനങ്ങൾക്ക് വാക്സിൻ നൽകി.

By Divya