Sat. Apr 20th, 2024
തിരുവനന്തപുരം:

കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത സര്‍ക്കാര്‍ വരുന്നതിന് ബിജെപി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ടുകള്‍ മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതുനിമിഷവും ബിജെപി പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹിയില്‍ നിന്നും കല്‍പ്പന വന്നേക്കാമെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി കോണ്‍ഗ്രസ് മുക്തഭാരതത്തിനാണ് നരേന്ദ്രമോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും എ കെ ആന്റണി പറഞ്ഞു.

ബി ജെ പിക്ക് അനുകൂലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരിച്ചും വോട്ടുമറിക്കും. ഈ കൊടും ചതി തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണം. കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഭരണമാറ്റത്തിന് വേണ്ടിയുള്ള കാറ്റ് ശക്തമായി വീശുകയാണ്. ആ കൊടുങ്കാറ്റില്‍ പിണറായി ഭരണം ആടിയുലയും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും,’ ആന്റണി പറഞ്ഞു.

മോദിയുടെ കാപട്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും കോന്നിയിലെ മോദിയുടെ ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

By Divya