Sat. Apr 27th, 2024
ജിദ്ദ:

യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു. റിയാദിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനാണ് പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചത്. യുഎന്നിന്റെ മേൽനോട്ടത്തിൽ യമനിലുടനീളം വെടിനിർത്തൽ സമാധാന പദ്ധതിയിൽ ഉൾപ്പെടുമെന്ന് പത്രസമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

സൗദി നേതൃത്വത്തിലുള്ള സഖ്യം ഹുദൈദ തുറമുഖ ഉപരോധം ലഘൂകരിക്കും. തുറമുഖത്തു നിന്നുള്ള നികുതി വരുമാനം സ്റ്റോക്ക്ഹോം കരാർ അനുസരിച്ച് ഹുദൈദയിലെ സെൻട്രൽ ബാങ്ക് ഓഫ് യെമനിൽ നിക്ഷേപിക്കും. നിർണിത പ്രാദേശിക, അന്തർദേശീയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് സൻആ വിമാനത്താവളം വീണ്ടും തുറക്കാൻ അനുവദിക്കും എന്നിവ പദ്ധതിയിലെ പ്രധാന പോയിൻറുകളാണ്.

പ്രതിസന്ധി പരിഹരിക്കാൻ യമൻ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ പരിഹാര ചർച്ചകൾ ആരംഭിക്കും. ഹൂതികൾ സമാധാന പദ്ധതി സമ്മതിച്ചു കഴിഞ്ഞാൽ വെടിനിർത്തൽ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

By Divya