Thu. Mar 28th, 2024
Honey Trap

ആലപ്പുഴ:

 

സംസ്ഥാനത്ത് ഹണിട്രാപ്പ് കേസുകള്‍ കൂടിവരികയാണ്. ആലപ്പുഴയിലാണ് ഏറ്റവും ഒടുവിലായി തേന്‍ കെണി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹണി ട്രാപ്പിലൂടെ ചേര്‍ത്തല തുറവൂര്‍ സ്വദേശിയായ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍ ആയി. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രതീഷ്, ഭാര്യ രാഖി എന്നിവരാണ് കന്യാകുമാരിയില്‍ പിടിയിലായത്.

ശാരദ എന്ന പേരില്‍ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തുറവൂര്‍ സ്വദേശിയായ വിവേകിനെ ദമ്പതികള്‍ തട്ടിപ്പിന് ഇരയാക്കിയത്.

ഇന്ന് പുലര്‍ച്ചെയാണ് അവരെ കന്യാകുമാരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 18-ാം തീയതിയാണ് തട്ടിപ്പ് നടന്നത്.

ഒന്നരമാസമായി ഫെയ്സ്ബുക്കിലൂടെയുള്ള പരിചയത്തിന്‍റെ പുറത്ത് രാഖി വിവേകിനെ ചെങ്ങന്നൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അമ്മ ആശുപത്രിയിലാണെന്നും സഹായിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് വിവേക് ചെങ്ങന്നൂരിലെത്തുകയും ആശുപത്രിയുടെ തൊട്ടടുത്ത ലോഡ്ജില്‍ ഇവര്‍ മുറിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് യുവാവിന് ബിയര്‍ കുടിക്കാന്‍ നല്‍കി.

ബിയര്‍ കുടിച്ച വിവേക് പിറ്റേന്ന് രാവിലെയാണ് ഉണര്‍ന്നത്. അതിനിടയ്ക്ക് വിവേകിന്‍റെ അഞ്ചര പവന്‍റെ ആഭരണങ്ങളും മൊബെെല്‍ ഫോണും കവര്‍ന്ന് ദമ്പതികള്‍ രക്ഷപ്പെട്ടു. മറ്റ് കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കം വിശദമായി ഇവരെ ചോദ്യം ചെയ്ത് വരികയാണ്

കേരളത്തില്‍ ഹണിട്രാപ്പ് സംഘങ്ങള്‍ ചതിയില്‍പ്പെടുത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ആലപ്പുഴയിലേത് ഒടുവിലത്തെ സംഭവമല്ല. പുറത്തുവരാത്ത എത്രയോ കേസുകളാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഒരു യുവാവ് ഹണിട്രാപ്പില്‍പ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു.

https://www.youtube.com/watch?v=_3WUaekQjmg

 

By Binsha Das

Digital Journalist at Woke Malayalam