Fri. Apr 19th, 2024
കാസർകോട്:

കള്ളവോട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു. കാസര്‍ഗോഡ് ഉദുമയില്‍ അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരി കോണ്‍ഗ്രസ് അനുഭാവിയാണ്. പെരിയ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന കുമാരിയുടെ പേരില്‍ നാല് വോട്ടാണുള്ളതെന്നാണ് വോട്ടര്‍ പട്ടികയില്‍ നിന്നുള്ള വിവരം.

എന്നാല്‍ വോട്ട് വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും ഭര്‍ത്താവും വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം കാര്യം അറിയാതെയാണ്. വോട്ട് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമെന്നും അവര്‍ പറഞ്ഞു.

താനിപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും കുമാരി. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടെതെന്നും അവര്‍ പറഞ്ഞു. പെരിയ നാലപ്ര കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ആകെ രണ്ട് തവണയാണ് 13 വര്‍ഷത്തിനിടെ വോട്ട് രേഖപ്പെടുത്തിയത്.

ശശിയെന്ന നേതാവാണ് തങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹി കുറ്റപ്പെടുത്തി.

By Divya