Fri. Apr 26th, 2024
തിരുവനന്തപുരം:

അന്തിമ സ്ഥാനാ‍ർത്ഥി പട്ടികയ്ക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരുന്നു. സംസ്ഥാന സമിതി ആദ്യഘട്ടത്തിൽ അംഗീകരിച്ച പട്ടികയ്ക്ക് മേലുള്ള ജില്ലാ കമ്മിറ്റികളുടെ ശുപാർശകളടക്കം സെക്രട്ടേറിയേറ്റ് പരിശോധിക്കും. സംസ്ഥാന സമിതി അംഗീകാരം നൽകിയ പല പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ തർക്ക മണ്ഡലങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ തീർപ്പ് കൽപിക്കും.

ഡോപികെ ജമീലയുടെ പേരു വന്ന തരൂർ , അരുവിക്കര പൊന്നാനി ഒറ്റപ്പാലം കൊയിലാണ്ടി തുടങ്ങിയവയാണ് തർക്കം നിലനിൽക്കുന്ന പ്രധാന സീറ്റുകൾ. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നൽകി ബുധനാഴ്ചയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സി പി എം നീക്കം. റാന്നി ചാലക്കുടി അടക്കം ഉറച്ച സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകുന്നതിലും എതിർപ്പ് നിലനിൽക്കുകയാണ്. തുടർച്ചയായി രണ്ട് ടേം വ്യവസ്ഥയിൽ ഇളവുണ്ടാകില്ലെന്ന് ജില്ലാ യോഗങ്ങളിൽ തന്നെ സംസ്ഥാന നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം സിപിഐ നേതൃയോഗങ്ങളും ഇന്ന് നടക്കും. തൃശൂർ  ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് ക്രോഡീകരിക്കും. ഇതിലെ മുൻഗണനാക്രമത്തിൽ മൂന്ന് പേരുടെ പേരുകൾ സാധ്യതാ പട്ടികയായി പരിഗണിക്കും. ഈ ലിസ്റ്റ് സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തന്നെ കൈമാറും.

മന്ത്രി വി എസ് സുനിൽകുമാറിന്‍റെ സ്ഥാനാർഥി സാധ്യത ഉറ്റുനോക്കുന്ന തൃശൂരിൽ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്, അസി.സെക്രട്ടറി പി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷീല വിജയകുമാർ, മന്ത്രി സുനിൽകുമാറിന്‍റെ പി എസ് ടി പ്രദീപ് കുമാർ, കോർപ്പറേഷൻ കൗൺസിലർ സാറാമ്മ റോബ്സൺ എന്നിവരുടെ പേരുകളാണ് ഉ‍യർന്നത്. മന്ത്രിയുടെ പേര് മണ്ഡലം കമ്മിറ്റികൾ മുന്നോട്ടുവെച്ചിട്ടില്ല.

By Divya