Sat. Apr 20th, 2024
ഖറഖോഷ് (ഇറാഖ്):

തീവ്രവാദികൾ ചെയ്ത എല്ലാ അനീതികളും പൊറുത്ത് നഷ്ടമായതെല്ലാം പുനർനിർമിക്കാനായി യത്നിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഇറാഖി ജനതയോട് അഭ്യർഥിച്ചു. ഭീകരത താണ്ഡവമാടിയ ഇറാഖിന്റെ വടക്കൻ പ്രദേശങ്ങളിൽ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും സൗമ്യവചനങ്ങളുമായി മാർപാപ്പയെത്തിയത് ആയിരങ്ങൾക്ക് ആവേശമായി.

അവരുടെ സങ്കടങ്ങളും യാതനകളും ക്ഷമയോടെ കേട്ട മാർപാപ്പ പ്രത്യാശയുടെ സൗമ്യവചനങ്ങളാൽ അവരെ ആശ്വസിപ്പിച്ചു. തങ്ങളെ മറന്നില്ലല്ലോ എന്ന വലിയ സന്തോഷം ആ മുഖങ്ങളിലെല്ലാം പ്രകടമായിരുന്നു.

ക്രൈസ്തവരുടെ കേന്ദ്രമായിരുന്ന നിനവേ താഴ്‍വരയിൽ ഇപ്പോൾ അങ്ങിങ്ങ് കുറച്ചുപേർ മാത്രമേ അവശേഷിക്കുന്നുള്ളു.
എന്നതാണ് ക്രിസ്തീയതയുടെ അടിസ്ഥാന വാക്കെന്ന്, പുനർനിർമിച്ച അമലോത്ഭവ മാതാവിന്റെ പള്ളിയിൽ തടിച്ചുകൂടിയവരോട് മാർപാപ്പ പറഞ്ഞു. തളരാതെ എല്ലാം ക്ഷമിച്ച്, തകർന്നതെല്ലാം പുനർനിർമിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.

മൊസൂളിൽ തകർന്ന നാലു പള്ളികളുടെ സമീപമാണ് മാർപാപ്പയുടെ ചടങ്ങിനായി വേദി തീർത്തത്. ഒരുപാടു ക്രൂരതകൾക്കു സാക്ഷിയായ നഗരത്തിന്റെ സങ്കടങ്ങൾ മാർപാപ്പ ശ്രവിച്ച് ആശ്വാസമേകി. യസീദികൾക്കെതിരായ ക്രൂരതകൾ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

ഇർബിലിൽ ഭീകരർ തകർത്ത ദേവാലയ പരിസരത്തെ ‘ഫ്രൻസോ ഹരീരി’ സ്റ്റേഡിയത്തിൽ മാർപാപ്പ കുർബാനയർപ്പിച്ചു. ബഗ്ദാദിലേക്കു മടങ്ങിയ മാർപാപ്പ നാലുദിന ഇറാഖ് സന്ദർശനം പൂർത്തിയാക്കി ഇന്നു രാവിലെ റോമിലേക്കു തിരിക്കും.

By Divya