Sat. Apr 27th, 2024

കൊച്ചി:

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനക്കൊപ്പമാണ് ജനങ്ങൾക്ക് ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വർധനയും. ഇന്നും പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് വില 826 രൂപയായി. വാണിജ്യസിലിണ്ടറിന് നൂറുരൂപയാണ് വർധിപ്പിച്ചത്. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില.

5 ദിവസത്തിനിടെ 50 രൂപയാണ് പാചകവാതകത്തിന് കൂടിയത്. പാചകവാതകത്തിന് ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ധനവുണ്ടായി.മൂന്നുമാസത്തിനിടെ 226 രൂപയാണ് ഗാർഹിക സിലിണ്ടറിന് മാത്രം കൂടിയത്. 30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് 25 രൂപയും 14ന് 50 രൂപയും 25ന് 25രൂപയും കൂട്ടിയിരുന്നു.

ഡിസംബർ ഒന്നിന് സിലിണ്ടറിന്‍റെ നിരക്ക് 594 രൂപയിൽ നിന്ന് 644 രൂപയായി ഉയർത്തുകയും ഡിസംബർ 15 ന് വീണ്ടും 694 രൂപയായി ഉയർത്തുകയും ചെയ്തു. അതായത്, ഒരു മാസത്തിനുള്ളിൽ 100 രൂപ വർദ്ധിപ്പിച്ചു. എന്നാൽ ജനുവരിയിൽ വില വർധനവുണ്ടായില്ല. ജനുവരിയിൽ സബ്സിഡിയില്ലാത്ത എൽപിജിയുടെ (14.2കിലോ ) വില 694 രൂപയായിരുന്നു.

എണ്ണക്കും പ്രകൃതി വാതകത്തിനും അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വർധനയാണ് കാരണമായി എണ്ണകമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വില കുറയുമ്പോള്‍ കുറക്കാൻ തയാറാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു.

https://www.youtube.com/watch?v=DQXquIPl2RI

 

By Binsha Das

Digital Journalist at Woke Malayalam