Fri. Mar 29th, 2024
Nidhi Parmar Hiranandani

മുംബെെ:

കരയുന്ന കുഞ്ഞിന് അമ്മയുടെ മുലപ്പാലിനോളം പോന്ന മറ്റൊരു ദിവ്യ ഔഷധവും ഇല്ല. എന്നാല്‍, പല ആരോഗ്യ പ്രശ്നങ്ങളും കാരണം സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാത്ത അമ്മമാര്‍ക്ക് സാന്ത്വനമാകുകയാണ് മുംബെെ സ്വദേശിയും ബോളിവുഡ് സിനിമ ‘സാന്ദ് കി ആങ്ക്’ നിര്‍മാതാവുമായ നിധി പര്‍മര്‍ ഹിരനന്ദനി. സ്വന്തം കുഞ്ഞിനെ മാത്രമല്ല പേരും ഊരും അറിയാത്ത ഒട്ടേറെ കുഞ്ഞള്‍ക്കാണ് നിധി പര്‍മര്‍ ഹിരനന്ദനി തന്‍റെ മുലപ്പാല്‍ ദാനം ചെയ്യുന്നത്.

ഈ കൊവിഡ് മഹാമാരിക്കാലത്ത് ഏകദേശം 40 ലിറ്ററോളം മുലപ്പാലാണ് നിധി ദാനം ചെയ്തത്. ഫെബ്രുവരിയിലാണ് നിധി പര്‍മര്‍ ഹിരനന്ദനി കുഞ്ഞിന് ജന്മം നല്‍കുന്നത്. കൊവിഡ് മഹാമാരി പിടിപ്പെട്ട് തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മെയ് മാസം മുതലാണ് നിധി തന്‍റെ മുലപ്പാല്‍ ദാനം ചെയ്യാന്‍ തുടങ്ങിയത്.

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നത്താല്‍ മുലയൂട്ടാന്‍ സാധിക്കാത്ത സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് നിധി തന്‍റെ മുലപ്പാല്‍ നല്‍കുന്നത്. മുംബെെയിലെ സൂര്യാ ഹോസ്പിറ്റലിലെ എന്‍ഐസിയു വില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കാണ് നിധി കാരുണ്യ പ്രവര്‍ത്തനമെന്നോണം മുലപ്പാല്‍ നല്‍കുന്നത്.

ഫെബ്രുവരിയില്‍ അമ്മയായ നിധി പര്‍മര്‍ ഹിരനന്ദനി കുഞ്ഞിന് മുലയൂട്ടുന്നതിനോടൊപ്പം തന്നെ മുലപ്പാല്‍ ശേഖരിച്ച് വെയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ തന്‍റെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ആവശ്യമുള്ളതും കഴിഞ്ഞ് ഫ്രീസറില്‍ മുലപ്പാല്‍പാക്കറ്റ് നിറയുകയും ചെയ്തു. 20 പാക്കറ്റ്  ഏകദേശം 150 മില്ലിയോളം മുലപ്പാലാണ് അപ്പോള്‍ നിധിയുടെ ഫ്രീസറിലുണ്ടായിരുന്നത്.

മൂന്നുമാസം വരെ മാത്രമേ ഫ്രീസറില്‍ കേടുകൂടാത പാലിരിക്കുകയുള്ളു. പിന്നീട് ഇത് എന്ത് ചെയ്യണമെന്ന് പലരോടും ചോദിച്ചു. ഫേസ്പാക് തയ്യാറാക്കാന്‍ ഉപയോഗിക്കാം കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തോളൂ, അല്ലെങ്കില്‍ വലിച്ചെറിയൂ എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ വന്നു. പിന്നീടാണ് നിധി മുലപ്പാള്‍ ദാനം ചെയ്താലോ  എന്ന് ആലോചിച്ചത്. പിന്നീട് നിധിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം മുംബൈയിലെ സൂര്യാ ഹോസ്പിറ്റലിലെ മുലപ്പാല്‍ ബാങ്കിലേക്ക് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയാിരുന്നു. ലോക്ഡൗണ്‍ സമയത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ തന്നെയാണ് നിധിയുടെ വീട്ടില്‍  നേരിട്ടെത്തി മുലപ്പാല്‍ ശേഖരിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam