Thu. Mar 28th, 2024
പീഡനക്കേസിലെ പ്രതിയായ മനുമനോജ്
കട്ടപ്പന:

ഇടുക്കി നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ  പ്രചരിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ  പരാതിയിലാണ് പൊലീസിൻ്റെ അന്വേഷണം.

പീഡനക്കേസിലെ പ്രതിയായ മനുമനോജ് മരിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചിത്രം നവമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടത്. സംഭവത്തില്‍ പോക്സോ വകപ്പിലെ 23 – എ, ഐ.പി.സി 228 -എ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.സൈബർ സെല്ലിന്‍റെ സഹായത്തോടെ ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്ന് കട്ടപ്പന പോലീസ് അറിയിച്ചു.

കൂടാതെ  പീഡനക്കേസിലെ പ്രതിയും പീഡനത്തിന് ഇരയായ പെൺകുട്ടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നെന്ന വാദം തെറ്റാണെന്ന് പെൺകുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു . പെൺകുട്ടിയുടെ അറിവോട് കൂടിയാണ് പരാതി നൽകിയതെന്നും അച്ഛൻ പറഞ്ഞു.

പ്രതിയായ മനു മനോജും പീഡനത്തിന് ഇരയായ പെൺകുട്ടിയും തമ്മിലുള്ള വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചിരുന്നു എന്നാണ് മനുവിന്‍റെ പിതാവ് മനോജ് പറഞ്ഞിരുന്നത്.എന്നാൽ ഈ വാദം വാസ്തവ വിരുദ്ധമാണെന്നാണ് പെൺകുട്ടിയുടെ പിതാവിന്‍റെ പ്രതികരണം.

പെൺകുട്ടിയുടെ അറിവും സമ്മതതോടെയുമാണ് പൊലീസിൽ പരാതി നൽകിയതെന്നും, കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മനുവിന്‍റെ കുടുംബം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.