Thu. Oct 24th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം പാങ്ങോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി നേരിട്ടത് അതിക്രൂരമായ പീഡനവും മർദ്ദനവുമെന്ന് എഫ്ഐആര്‍ റിപ്പോർട്ട്. കേസിൽ  കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കൈകളും കാലുകളും കെട്ടിയിട്ട് വായില്‍ തോര്‍ത്ത് തിരുകിക്കയറ്റി പല തവണ പീഡിപ്പിച്ചതായും ദേഹോപദ്രവമേൽപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.

ക്വാറന്‍റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കി.  മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതൽ പിറ്റേ ദിവസം രാവിലെ 8 മണി വരെ പല തവണ പീഡിപ്പിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. പീഡനം നടന്ന ഫ്ലാറ്റിൽ പ്രതിയെ എത്തിച്ച് ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തി.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടർന്ന് ഇന്നലെയാണ് പീഡനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതി കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായാണ്  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ  ഭരതന്നൂരിലെ വീട്ടിലേക്ക് എത്തിയത്.

കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെ ംസഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

 

 

 

By Binsha Das

Digital Journalist at Woke Malayalam