Fri. Mar 29th, 2024

തിരുവനന്തപുരം:

നയതന്ത്ര പാഴ്സലുകളിൽ സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ജനം ടിവി എക്സിക്യീട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ്  ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണ കണ്ടെടുത്ത ദിവസം കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്.

അനിൽ നമ്പ്യാരുമായി നടന്ന ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ സ്വപ്ന കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടോയെന്നാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുക. അന്നേ, ദിവസമാണ് സ്വപ്ന ഒളിവിൽ പോയത്. സ്വപ്ന ഫോണിൽ സംസാരിച്ച മറ്റ് ആളുകളെ വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വപ്നയെ ഒളിവിൽ പോകാൻ ഇവരിൽ ചിലർ സഹായിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.