തൃശൂർ:
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി രജിസ്റ്റർ ചെയ്യുന്ന ഭക്തർക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ ദര്‍ശനം നടത്താൻ അനുമതി. ഒരുദിവസം 600 പേര്‍ക്ക് വരെ ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രം ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ച മുതൽ ക്ഷേത്ര നടയില്‍ ഒരു ദിവസം 60 വിവാഹങ്ങൾ നടത്താനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വരനും വധുവും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു.
അതേസമയം ശബരിമല ക്ഷേത്രം ഈ മാസം 14 മുതല്‍ 28 വരെ തുറക്കും. മണിക്കൂറില്‍ 200 പേര്‍ക്കാണ് ശബരിമലയിലേക്ക് പ്രവേശനാനുമതി. 10 വയസിന് താഴെയുള്ളവർക്കും 65 വയസിനന് മുകളിലുള്ളവർക്കും പ്രവേശനമുക്കുണ്ടാകില്ലെന്നും പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിംഗ് നടത്തുമെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.