ന്യൂഡല്‍ഹി:
കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തിത്തുടങ്ങും. മേയ് എഴു മുതൽ 7 ദിവസത്തേക്കുള്ള പട്ടികയിൽ 64 സർവീസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. രണ്ടെണ്ണം യുഎഇയില്‍ നിന്നും ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഓരോ വിമാനങ്ങളും സര്‍വീസ് നടത്തും. വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനാലായിരത്തി എണ്ണൂറ് പേരെയാണ് വിവിധ വിമാനത്താവളങ്ങളിലെത്തിക്കുക.
അതേസമയം, പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകളും പുറപ്പെട്ടിട്ടുണ്ട്. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചിരിക്കുന്നത്.