Fri. Apr 26th, 2024
ഗുവാഹത്തി:

കൊവിഡ് വൈറസ് വ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കെ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. ഫെബ്രുവരി മുതല്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ചത്തൊടുങ്ങിയത്.

വളര്‍ത്തു പന്നികളില്‍ കണ്ടുവരുന്ന, 100 ശതമാനം മരണ നിരക്കുള്ള മാരക വ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി (African swine fever). കൊവിഡ് 19 പോലെ ആഫ്രിക്കന്‍ പന്നിപ്പനിയും ചൈനയില്‍ നിന്നും തന്നെയാണ് ഇന്ത്യയില്‍ എത്തിയതെന്നാണ് ആസാം പറയുന്നത്.

2018-2020 കാലയളവില്‍ ചൈനയിലെ 60 ശതമാനം വളര്‍ത്തു പന്നികള്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ചത്തുപോയിട്ടുണ്ട്. ഇതിനു പരിഹാരം കാണാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെന്റര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗം ബാധിച്ച പന്നികളെ കൊല്ലില്ലെന്നും സംസ്ഥാനം അതിന്റെ നിയന്ത്രണ പദ്ധതിയില്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍, ലോക്ക്ഡൗണിന് അനുസൃതമായ ‘ബയോസെക്യൂരിറ്റി മെഷേഴ്‌സ്’ നടപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ വ്യക്തമാക്കിയിരുന്നു.