Thu. Apr 25th, 2024
ന്യൂഡല്‍ഹി:

രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ബുധനാഴ്ച ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതിനുമുമ്പായി ജനറല്‍ റാവത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

നാവിക സേനയും, വ്യോമസേനയും, കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കും. ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഞങ്ങള്‍ പ്രവര്‍ത്തിക്കണം-സായുധ സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജനറല്‍ റാവത്ത് പറഞ്ഞു. പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും സംയുക്ത സേനാ മേധാവി എന്ന നിലയില്‍ ജനറല്‍ റാവത്ത്. നേരത്തേ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ റാവത്ത് പരസ്യമായി വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വെല്ലുവിളികള്‍ നേരിടാന് സൈന്യത്തെ സജ്ജമാക്കാന്‍ റാവത്തിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതലയും പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.
രാജ്യത്തിന് വേണ്ട ആയുധങ്ങള്‍ വാങ്ങല്‍, ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കല്‍, മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍ എന്നിവ സംയുക്ത സേനാ മേധാവിയുടെ ചുമതലകളില്‍ ചിലതാണ്. സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ സംയുക്ത സേനാ മേധാവിക്കുമുണ്ടാകും.

സംയുക്ത സേനാ മേധാവി പദവിയിലിരുന്നയാള്‍ക്ക് സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു സര്‍ക്കാര്‍ പദവി വഹിക്കാനാവില്ല. മാത്രമല്ല, ഒരു സ്വകാര്യ കമ്ബനിയിലും അഞ്ച് വര്‍ഷത്തേക്ക് ഒരു പദവിയും വഹിക്കാനാവില്ല. അതിന് ശേഷം ഏതെങ്കിലും പദവികള്‍ വഹിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വേണം.