മുംബൈ:
ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരിലുള്ള കിട്ടാക്കടങ്ങളെല്ലാം കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ മുംബൈ പ്രത്യേക കോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കി.
സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ ധനപരമായ വെട്ടിപ്പു തടയല്‍ നിയമപ്രകാരമാണ് മുംബൈ കോടതി അനുമതി നല്‍കിയിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് അപ്പീല്‍ നല്‍കാമെന്നും, ജനുവരി 18 വരെ നടപടി എടുക്കരുതെന്നും മുംബൈ കോടതി നിർദേശിച്ചിട്ടുണ്ട്.
വിവിധ ബാങ്കുകളില്‍ നിന്ന് ആകെ 11000 കോടി രൂപയാണ് മല്യ വായ്പയെടുത്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടുന്നതിനോട് എതിര്‍പ്പില്ലെന്നു കോടതിയെ അറിയിച്ചിരുന്നു.