Sat. Apr 20th, 2024

ന്യൂഡല്‍ഹി:

എന്‍പിആര്‍ കണക്കെടുപ്പില്‍ ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പൗരത്വ പ്രതിഷേധ പരിപാടിക്കിടെയാണ് അരുന്ധതി റോയിയുടെ ഈ പ്രസ്താവന. എന്‍ആര്‍സി നടപ്പാക്കാന്‍ എന്‍പിആറിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. അതിനാല്‍ കള്ളപ്പേരും വ്യാജ മേല്‍വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ് പറഞ്ഞു.

അധികൃതര്‍ എന്‍പിആറിനായുള്ള വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ വീടുകളിലെത്തുമ്പോള്‍ പേരുകള്‍ മാറ്റി പറയണം. രംഗ- ബില്ല, കുങ്ഫു- കട്ട ഇത്തരത്തിലുള്ള പേരുകളാണ് പറയേണ്ടത്. എന്‍ആര്‍സി ഇന്ത്യയിലെ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നും അവര്‍ പറഞ്ഞു. വിവര ശേഖരണത്തിനായി വീടുകളിലെത്തുന്ന അധികൃതര്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പറും ചോദിക്കും. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും ആവശ്യപ്പെടും. എന്‍ആര്‍സി നടപ്പിലാക്കുന്നതിനായുള്ള ആദ്യ ചുവടാണ് ഈ എന്‍ആര്‍പിയെന്നും അവര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്നും നമ്മള്‍ ഇവിടെ ജനിച്ചത് ലാത്തിയും ബുള്ളറ്റും നേരിടാനായിട്ടല്ലെന്നും അരുന്ധതി വ്യക്തമാക്കി.