Sat. Aug 23rd, 2025 8:44:15 PM

ലണ്ടന്‍:

പതിനെട്ട് മാസത്തെ വ്യാപാര യുദ്ധത്തിന് അവസാനം കുറിക്കാന്‍ അമേരിക്കയും ചൈനയും ഒരുങ്ങുന്നതിനാല്‍ എണ്ണവിലയുടെ മൂല്യം വര്‍ദ്ധിച്ചു. വെള്ളിയാഴ്ച മൂന്ന് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില എത്തിയിരിക്കുന്നത്.

ബ്രെന്റ് ഫ്യൂച്ചേഴ്‌സ് ബാരലിന് 0.7 ശതമാനം ഉയര്‍ന്ന് 64.63 ഡോളറിലെത്തി. സെപ്റ്റംബര്‍ 23 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

യുഎസ്-ചൈന വ്യാപാരയുദ്ധവും ബ്രെക്‌സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ആഗോള വിപണിയെ ബാധിച്ചിരുന്നു.

യുഎസ് ഡോളറിലെ ഇടിവ് ചരക്ക് വില ഉയര്‍ത്താന്‍ കാരണവുമായി.

വ്യാപാര മേഖലയിലെ നിലവിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചാല്‍ ആഗോളതലത്തില്‍ ഉല്‍പാദനത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതിനൊപ്പം എണ്ണയുടെ ആവശ്യകതയും വളര്‍ച്ചയും ഉയരും.

ഒപെകിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് 2020ലെ എണ്ണ വിപണി വിതരണത്തില്‍ ചെറിയ കമ്മിയുണ്ടാവും എന്നാണ്. എന്നാല്‍ ആഗോള എണ്ണ വിപണിയെ ഇത് അധികം ബാധിക്കില്ല.

2020ല്‍ എണ്ണ വിപണിയെ കുറിച്ചുണ്ടായിരുന്ന ആശങ്ക ഒപെകിന്റെ റിപ്പോര്‍ട്ടോടെ ഇല്ലാതായെന്ന് ആഗോള എണ്ണ വ്യാപാരികള്‍ പ്രതികരിച്ചു.