Fri. Mar 29th, 2024
ന്യൂ ഡല്‍ഹി:

അയോദ്ധ്യ തര്‍ക്കഭൂമി കേസില്‍ നവംബര്‍ ഒന്‍പതിലെ വിധിയെ ചോദ്യം ചെയ്തു കൊണ്ടുള്ള പതിനെട്ട് പുനഃപരിശോധനാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയത്.

ചീഫ് ജസ്റ്റിസിന്‍റെ ചേംബറില്‍ ഉച്ചയോടെ ചേര്‍ന്ന ബെഞ്ചാണ് രണ്ടര മണിക്കൂറോളം ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.

തുറന്ന കോടതിയില്‍ ഹര്‍ജികള്‍ കേള്‍ക്കണമോ എന്നതായിരുന്നു ആദ്യം പരിഗണിച്ചത്. പിന്നീട്, കേസില്‍ നേരത്തെ ഉന്നയിക്കപ്പെടാതിരുന്ന എന്തെങ്കിലും പുതിയ വാദങ്ങള്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ ഉണ്ടോ എന്ന കാര്യം പരിശോധിച്ചു. പുതിയ വിഷയങ്ങള്‍ ഒന്നും ഉന്നയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ ഹര്‍ജികള്‍ തള്ളാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി വിധിക്കു ശേഷം ഒന്‍പത് കക്ഷികളും പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയിരുന്നു. ഇതിനു പുറമേ പുതുതായി ഒമ്പത് കക്ഷികള്‍ക്കൂടി പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കി. പ്രഭാത് പടനായിക് ഉള്‍പ്പെടെ 40 സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയും ഈ കൂട്ടത്തിലുണ്ട്.