Fri. Mar 29th, 2024

മെക്‌സിക്കോ:

അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തേക്കുള്ള വ്യാപാര കരാറില്‍ യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു.

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതും ജൈവ മരുന്നുകളുടെ വില കുറക്കുന്നതും സംബന്ധിച്ചാണ് കരാര്‍.

1994 മുതലുള്ള വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിര്‍ത്തലാക്കുക എന്ന ട്രംപിന്റെ ലക്ഷ്യമാണ് ഇതോടെ നിറവേറിയത്. ലക്ഷകണക്കിന് തൊഴില്‍നഷ്ടം ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ട്രംപ് മുമ്പത്തെ കരാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാന്വല്‍ ലോപസ് ഒബ്രദൊര്‍, കാനഡയുടെ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, യുഎസ് വാണിജ്യകാര്യ പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌സര്‍, ഉപദേഷ്ടാവ് ജാറെദ് കുഷ്‌നര്‍ എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.

ലോകത്താകെ വ്യാപാര ഇടപാടുകള്‍ ബുദ്ധിമുട്ട് നേരിടുന്നതിനിടയില്‍ ഞങ്ങള്‍ നേടിയത് ഒരു പുതിയ വിജയമാണെന്ന് യുഎസ് പ്രതിനിധി അഭിപ്രായപ്പെട്ടു.

2026 ലെ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതും ഈ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നാണ്.