Sat. Apr 27th, 2024

ന്യൂഡല്‍ഹി:

ഡിജിറ്റല്‍ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും തടസങ്ങളില്ലാതെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നെഫ്റ്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആര്‍ബിഐ.

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് സുരക്ഷിതമായി എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാനാകുന്ന ഇലക്ട്രോണിക് സംവിധാനമാണ് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍.

ആര്‍.ബി.ഐയുടെ നിയന്ത്രണത്തിലുള്ള നെഫ്റ്റ് സേവനം ഡിസംബര്‍ 16 മുതല്‍ ആഴ്ചയില്‍ 24 മണിക്കൂറും ലഭ്യമാകും.

നേരത്തെ ആര്‍ബിഐ ഇത്തരം ഇടപാടുകള്‍ക്ക് സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇനി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷിതമായി പണമിടപാട് നടത്താം.

സാധാരണ ബാങ്കിംഗ് സമയം കഴിഞ്ഞുള്ള നെഫ്റ്റ് ഇടപാടുകള്‍ ‘സ്‌ട്രെയിറ്റ് ത്രൂ പ്രൊസസിംഗ്'(എസ്ടിപി) വഴിയാണ് നടത്തുക.

എല്ലാ നെഫ്റ്റ് ഇടപാടുകള്‍ സംബന്ധിച്ചുമുള്ള സന്ദേശം ഉപഭോക്താവിന് അയയ്ക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. നെഫ്റ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ 24 മണിക്കൂറും പാലിക്കണം റിപ്പോര്‍ട്ട് പറയുന്നു.

ജൂലൈ ഒന്നു മുതല്‍ നെഫ്റ്റ്, ആര്‍ടിജിഎസ് സേവനങ്ങള്‍ക്കുള്ള നിരക്ക് ഈടാക്കേണ്ടെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

2 ലക്ഷം രൂപവരെ നെഫ്റ്റ് വഴി കൈമാറ്റം ചെയ്യാം. അതില്‍ കൂടുതല്‍ ഇടപാടുകള്‍ ഡിജിറ്റലായി കൈമാറാനുള്ള സംവിധാനമാണ് ആര്‍ടിജിഎസ്.

ഇക്കാര്യം ഉറപ്പായും നടപ്പിലാക്കണം എന്ന് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ചെയര്‍മാന്‍മാര്‍ക്ക് കത്തയച്ചു.