Fri. Apr 26th, 2024
കോട്ടയം:

കേരളത്തെയാകെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസില്‍ പ്രത്യേക കോടതി റെക്കോഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയാനൊരുങ്ങുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയ്ക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ വിചാരണ പൂര്‍ത്തിയായി.

കേസ് വിചാരണയ്ക്ക് ഇടയില്‍ത്തന്നെ നിരവധി വിവാദങ്ങളുണ്ടായ കേസായിരുന്നു കെവിന്‍ കൊലക്കേസ്. കെവിന്റെ കൊലപാതകത്തിനിടയാക്കുന്ന തരത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായതോടെ, പിന്നീട് അത് മരവിപ്പിച്ചു.സാക്ഷികള്‍ പലരും വിചാരണയ്ക്ക് ഇടയില്‍ മൊഴിമാറ്റി. എങ്കിലും ശക്തമായ തെളിവുകള്‍ തന്നെയാണ് ഹാജരാക്കിയിട്ടുള്ളതെന്നും കേസില്‍ ശരിയായ വിധി വരുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനായി എന്നത് പ്രോസിക്യൂഷനും കോട്ടയം സെഷന്‍സ് കോടതിയ്ക്കും നേട്ടമാണ്. യഥാര്‍ത്ഥത്തില്‍ കോടതി സമയം തുടങ്ങുന്നത് രാവിലെ 11 മണിക്കാണെങ്കിലും, ഒരു മണിക്കൂര്‍ നേരത്തേ, പത്ത് മണി മുതല്‍ തന്നെ കേസ് വിചാരണ തുടങ്ങിയാണ്, കോടതി മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുന്നത്.

കെവിന്റെ മരണവാര്‍ത്തയറിഞ്ഞ് കരഞ്ഞു തളര്‍ന്നിരിക്കുന്ന നീനുവിന്റെയും ചേര്‍ത്തു പിടിച്ച് ഇരിയ്ക്കുന്ന കെവിന്റെ അച്ഛന്റെയും ചിത്രം കേരളത്തിന്റെ മനഃസ്സാക്ഷിയെ ഇപ്പോഴും വേദനിപ്പിക്കുന്ന ഓര്‍മയാണ്.

കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍. ദളിത് ക്രിസ്ത്യനായിരുന്ന കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് കെവിന്റെ കൊലപാതകത്തിലെത്തിച്ചത്.

28-ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയില്‍ മുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹം. കെവിന്‍ രക്ഷപ്പെടാന്‍ പുഴയില്‍ച്ചാടി മരിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ മുക്കിക്കൊന്നതാണ് എന്നതിന് കൃത്യമായ ഫൊറന്‍സിക് തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്.

കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിനെ അക്രമി സംഘം അന്ന് തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കേസിലുള്‍പ്പെട്ട ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പെടെ 14 പേരെയും പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്തു.

പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായ കേസില്‍ ഇനി കുടുംബത്തിന്റെ പ്രതീക്ഷ കോടതിയില്‍ മാത്രമാണ്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.

നീനു കെവിന്റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ എം.എസ്.ഡബ്ല്യു.വിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. സംസ്ഥാനസര്‍ക്കാരാണ് നീനുവിന്റെ പഠനച്ചെലവ് വഹിക്കുന്നത്. എന്നാല്‍ നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാന്‍ കെവിന്റെ കുടുംബം തയ്യാറാണ്.

കേസിലെ വിചാരണക്കിടയില്‍ ചില സാക്ഷികള്‍ കൂറുമാറിയെങ്കിലും ഇതൊന്നും കെവിന്റെ കുടുംബത്തെ ആശങ്കപ്പെടുത്തുന്നില്ല. കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് തന്നെ കുടുംബം ഉറച്ച് വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *