Fri. Apr 26th, 2024

 

ന്യൂഡല്‍ഹി:

റാഫേല്‍ പുനഃപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്‍റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം കോടതി തള്ളി. കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ കോടതി തെളിവായി പരിഗണിക്കും. നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയമായി ഏറെ നിര്‍ണായകമാകുന്നതാണ് ഇന്നത്തെ കോടതി വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധിയെ മറ്റ് രണ്ട് അംഗങ്ങള്‍ പിന്തുണച്ചു.

റാഫേല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യം ഇല്ല എന്ന സുപ്രീം കോടതി വിധിക്ക് എതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, മനോഹര്‍ ലാല്‍ ശര്‍മ്മ, സഞ്ജയ് സിങ് എന്നിവര്‍ ആയിരുന്നു പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്. ഇതിന് പുറമെ കോടതിയെ മനപൂര്‍വ്വും തെറ്റ് ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യശ്വന്ത് സിന്‍ഹ ഉള്‍പ്പടെ ഉള്ളവര്‍ പ്രത്യേക അപേക്ഷയും നല്‍കിയിരുന്നു.

പുനഃപരിശോധന ഹര്‍ജികളും പ്രത്യേക അപേക്ഷയും ഫയലില്‍ സ്വീകരിക്കാതെ തന്നെ തള്ളണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇത് സുപ്രീം കോടതി അംഗീകരിച്ചില്ല. നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയമായി ഏറെ നിര്‍ണായകമാകുന്നതാണ് ഇന്നത്തെ കോടതി വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധിയെ മറ്റ് രണ്ട് അംഗങ്ങള്‍ പിന്തുണച്ചു.

റഫേല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി വെളിവാക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു് ദ ഹിന്ദു പുറത്തുവിട്ടത്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് ചര്‍ച്ച ഒഴിവാക്കണമെന്നും അറിയിച്ചതായും ദ ഹിന്ദു പത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതിയില്‍ ഒക്ടോബര്‍ 2018 ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത്തരം ഇടപടെലുകളെ കുറിച്ച്‌ പരാമര്‍ശമില്ല. നാവിക സേന ഡെപ്യൂട്ടി ചീഫിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ചര്‍ച്ചകള്‍ നടത്തിയെന്നാണ് സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടല്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും, ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2015 നവംബര്‍ 24ന് പ്രതിരോധ സെക്രട്ടറി പിഎംഒയുടെ ഇടപെടലിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

റഫേലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നാണ് ദി ഹിന്ദു പത്രം പുറത്തുവിട്ട രേഖയില്‍നിന്ന് വ്യക്തമാകുന്നത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന സമാന്തര ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അത് രാജ്യത്തിന്റെ താല്‍പര്യത്തിന് എതിരാവുമെന്ന രീതിയിലായിരുന്നു അന്നത്തെ പ്രതിരോധ സെക്രട്ടറി കത്തയച്ചത്. ഈ കത്തിന്റെ പകര്‍പ്പാണ് പത്രം പുറത്തുവിട്ടത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് റാഫേലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ്.

എന്നാല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് റാഫേലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത് മൂഴുവന്‍ പ്രത്യേക സംഘമാണെന്നാണ്. ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അന്വേഷണ ആവശ്യം തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *