Thu. May 2nd, 2024
തിരുവനന്തപുരം:

ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ അന്തിമ രൂപമാകും. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശപത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്.

സൂക്ഷ്മ പരിശോധനയില്‍ 61 പത്രികകള്‍ തള്ളിയിരുന്നു. ഏറ്റവും കൂടുതല്‍ പത്രികകള്‍ ഉള്ളത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. 22 പത്രികകള്‍. ഏറ്റവും കുറവ് കോട്ടയത്ത്. പതിനഞ്ച് പത്രികകള്‍ സമര്‍പ്പിച്ച കോട്ടയത്ത് ഏഴ് പത്രികകള്‍ അംഗീകരിച്ചു. എല്‍.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എന്‍.ഡി.എയും ദേശീയ നേതാക്കളെ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തിക്കും. ഈ മാസം 23നാണ് വോട്ടെടുപ്പ്. അടുത്ത മാസം 23നാണ് ഫലപ്രഖ്യാപനം.

അതേസമയം അയ്യപ്പന്‍റെ പേരില്‍ വോട്ടു തേടിയതിന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ശബരിമലയുടെയും അയ്യപ്പന്റെയും കാര്യം പറഞ്ഞതിനാണ് ജില്ലാ കളക്ടറുടെ നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായിട്ടാണ് പ്രസംഗം നടത്തിയതെന്നും അതുവഴി സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ജില്ലാ കളക്ടര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും ജില്ലാ കളക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.

ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം കുറിക്കാന്‍ ഇനി നാല് ദിനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വോട്ടെടുപ്പ് അടുത്തതോടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണ അത്യന്തം ആവേശകരമായി മുന്നേറുകയാണ്. പ്രമുഖ പാര്‍ട്ടികളുടേയെല്ലാം എല്ലാം തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ഇന്ന് തുക്കം കുറിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *