Tue. May 21st, 2024

കൊളംബിയ: ഫലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്ത് അമേരിക്കയിലെ കൊളംബിയ സർവകലാശാല. പ്രതിഷേധക്കാരുമായി സർവകലാശാല നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിവരെയായിരുന്നു സമരം നിർത്താനുള്ള അന്ത്യശാസനം സർവകലാശാല നൽകിയിരുന്നത്. എന്നാൽ, സർവകലാശാലയുടെ നിര്‍ദേശം ലംഘിച്ച് നിരവധി വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ തമ്പടിച്ചത്.

സർവകലാശാലയിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ അക്കാദമിക്ക് വര്‍ഷം ആരംഭിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട പരിപാടികള്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ നടക്കാന്‍ വേണ്ടിയാണ് ക്യാമ്പുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നു. ക്യാമ്പുകള്‍ മാറ്റാത്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയാണെന്ന് സർവകലാശാല അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇസ്രായേലുമായുള്ള ബന്ധം സർവകലാശാല പൂര്‍ണമായി അവസാനിപ്പിക്കണം എന്ന പ്രതിഷേധക്കാരുടെ ആവശ്യം തള്ളിയതായി കൊളംബിയ പ്രസിഡന്റ് മീന്വച്ചേ ഷഫീക് മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെയാണ് സര്‍വകലാശാലകളില്‍ പ്രതിഷേധങ്ങൾ നടക്കുന്നത്. 20 ഓളം യുഎസ് സര്‍വകലാശാലകളാണ് സമരത്തിൽ പങ്കെടുത്തിരിക്കുന്നത്.