Fri. Apr 26th, 2024

 

വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ മതഭ്രാന്ത്‌, വിദ്വേഷം, ഭാവനാശൂന്യത എന്നിവയെ അധികാരത്തിൽ നിന്ന് വോട്ട് ചെയ്ത് പുറത്താക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് രാജ്യത്തെ 685 നാടക കലാകാരന്മാരുടെ സംയുക്ത പ്രസ്താവന. ഇംഗ്ലീഷ് ഉൾപ്പെടെ രാജ്യത്തെ 12 ഭാഷകളിലായാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഗിരീഷ് കർണാട്, നസറുദ്ദീൻ ഷാ, അമോൽ പാലേക്കർ, ഉഷ ഗംഗുലി, ശാന്ത ഗോഖലെ, മഹേഷ് എൽകുഞ്ച്വാർ, മഹേഷ് ദത്താനി, അരുന്ധതി നാഗ്, കീർത്തി ജെയ്ൻ, അതംജിത് സിംഗ്, ആസാദ് ദേബാവു, എം കെ റെയ്ന, മോലോയ്ശ്രീ ഹഷ്മി തുടങ്ങിയ പ്രമുഖർ പ്രസ്താവനയിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. നേരത്തെ ചലച്ചിത്ര പ്രവർത്തകരും, എഴുത്തുകാരും സമാനരീതിയിലുള്ള സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം:

ബ്രിട്ടീഷ് ഭരണകാലം മുതൽ തന്നെ ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക വൈവിധ്യത്തെ നാടകങ്ങളിലൂടെ ആവിഷ്കരിച്ചിട്ടുള്ളവരാണ് ഇന്ത്യയിലെ നാടകപ്രവർത്തകർ. നാടകങ്ങൾ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. കലയിലൂടെ നാം സാമൂഹികതിന്മകളെ നേരിട്ടിട്ടുണ്ട്, തുല്യതയ്ക്കും ബഹുസ്വരതയ്ക്കും വേണ്ടി നിലകൊണ്ടിട്ടുണ്ട്, പുരുഷാധിപത്യത്തിനും ബ്രാഹ്മണാധിപത്യത്തിനും ജാതീയ അടിച്ചമർത്തലിനുമെതിരെ നാം ശക്തമായി ആഞ്ഞടിച്ചിട്ടുണ്ട്. വിഭാഗീയതയ്ക്കും സങ്കുചിതത്വത്തിനും യുക്തിരാഹിത്യത്തിനുമെതിരായ നിലപാടുകളുടെ അഭിമാനകരമായ പാരമ്പര്യമുള്ളവരാണ് ഇന്ത്യൻ നാടകപ്രവർത്തകർ. പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ട് നാം സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റമ്പതിലേറെ വർഷമായി, പാട്ടും നൃത്തവും തമാശയും സങ്കടവും നിറഞ്ഞ മനുഷ്യകഥകൾ കൊണ്ട്, മതേതരവും ജനാധിപത്യപരവും നീതിയുക്തവുമായ ഒരു ഇന്ത്യയെയാണ് നാം രൂപപ്പെടുത്തിക്കൊണ്ടിരുന്നത്.

എന്നാൽ, അത്തരമൊരു ഇന്ത്യ എന്ന ആശയം തന്നെ ഇന്ന് ഭീഷണിയിലാണ്. പാട്ടും നൃത്തവും ചിരിയുമെല്ലാം ഇന്ന് അപായത്തിലാണ്. മഹത്തായ നമ്മുടെ ഭരണഘടന അപകടത്തിലാണ്. ചർച്ചകൾക്കും സംവാദങ്ങൾക്കും സ്വതന്ത്ര അഭിപ്രായങ്ങൾക്കുമുള്ള നമ്മുടെ സ്ഥാപനങ്ങളെല്ലാം ഞെരിച്ചു കൊല്ലപ്പെടുകയാണ്. ചോദ്യം ചെയ്യുന്നതും, സത്യം വിളിച്ചു പറയുന്നതും ദേശവിരുദ്ധതയായി വ്യാഖ്യാനിക്കപ്പെടുന്നു. വെറുപ്പിന്റെ വിത്തുകൾ, നമ്മുടെ ആഹാരത്തിലേക്കും ആഘോഷങ്ങളിലേയ്ക്കും പ്രാർത്ഥനകളിലേയ്ക്കും കടന്നുകഴിഞ്ഞു. നമ്മുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളിലേയ്ക്ക് ഈ വെറുപ്പ് വരുന്ന വഴി ഭയാനകമാണ്. അതവസാനിപ്പിക്കണം.

ഈ പശ്ചാത്തലത്തിൽ വേണം, രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നാം കാണേണ്ടത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ തിരഞ്ഞെടുപ്പാണെന്നതിൽ സംശയമില്ല. ഒരു ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടത് അതിലെ ഏറ്റവും ദുർബ്ബലരായവരെയാണ്. ചോദ്യം ചെയ്യലില്ലാതെ, സംവാദങ്ങളില്ലാതെ, ശക്തമായൊരു പ്രതിപക്ഷമില്ലാതെ ഒരു ജനാധിപത്യവ്യവസ്ഥയ്ക്ക് നിലനിൽപ്പില്ല. എന്നാൽ അഞ്ചു വർഷം മുൻപ് വികസന വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ബി.ജെ.പി, ഹിന്ദുത്വ ഗുണ്ടകൾക്ക് വെറുപ്പിന്റെ രാഷ്ട്രീയത്തിൽ അക്രമങ്ങൾക്കും അഴിഞ്ഞാട്ടത്തിനും അവസരം നൽകുകയാണു ചെയ്തത്. നാടിന്റെ രക്ഷകനായി അഞ്ചു വർഷം മുമ്പ് ചിത്രീകരിക്കപ്പെട്ട പ്രധാനമന്ത്രി വികലമായ സ്വന്തം നയങ്ങൾ കൊണ്ട് കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ ജീവിതമാർഗ്ഗമാണ് തകർത്തെറിഞ്ഞത്. കള്ളപ്പണം പിടിച്ചെടുത്ത് പൊതുഖജനാവിലേക്ക് തിരിച്ചുകൊണ്ട് വരുമെന്നാണദ്ദേഹം വാഗ്ദാനം ചെയ്തത്. എന്നാൽ സംഭവിച്ചതോ, കള്ളക്കച്ചവടക്കാർ രാജ്യത്തെ കൊള്ളയടിച്ചു കടന്നു കളഞ്ഞു. സമ്പന്നരുടെ സ്വത്ത് വാനോളമുയർന്നു, ദരിദ്രർ എന്നത്തേക്കാളുമേറെ ദരിദ്രരായി.

അതുകൊണ്ട്, ഞങ്ങൾ ഇന്ത്യയിലെ നാടകപ്രവർത്തകർ, നന്മയെ സ്വാംശീകരിക്കാനുള്ള നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും നമ്മുടെ ഭരണഘടനയെയും മതനിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാനായി ഇന്ത്യൻ ജനതയുടെ സഹായം തേടുകയാണ്. സ്നേഹത്തിനും അനുകമ്പയ്ക്കും വേണ്ടി, തുല്യതയ്ക്കും സാമൂഹിക നീതിയ്ക്കും വേണ്ടി വോട്ടു ചെയ്ത്, ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന പ്രാകൃതരാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്ന് എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

ഒരിക്കൽ കൂടി പറയട്ടെ, മതഭ്രാന്തിനെയും വെറുപ്പിനെയും അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് ബി.ജെ.പി.യ്ക്കും സഖ്യകക്ഷികൾക്കും എതിരായിത്തന്നെ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണം. നമ്മിൽ ഏറ്റവും ദുർബ്ബലരായവരെ ശക്തിപ്പെടുത്താനും, നമ്മുടെ സ്വാതന്ത്ര്യത്തിനും പരിസ്ഥിതിയ്ക്കും ശാസ്ത്രീയചിന്താഗതിയുടെ വളർച്ചയ്ക്ക് വേണ്ടിയും വോട്ടു ചെയ്യുക. എല്ലാവരെയും ഉൾക്കൊള്ളുന്ന മതേതര, ജനാധിപത്യ ഇന്ത്യയ്ക്കു വേണ്ടി വോട്ടു ചെയ്യുക. സർവ്വോപരി, സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, ബുദ്ധിപൂർവ്വം വോട്ടു ചെയ്യുക.

മറിച്ചായാൽ, ഇങ്ങനെയൊരു അഭ്യർത്ഥനയ്ക്കുപോലും ഇനി ഇടമുണ്ടാവില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുക…

Leave a Reply

Your email address will not be published. Required fields are marked *