Sat. Apr 27th, 2024
കാസർകോട്:

ഉപയോഗിച്ചശേഷമുള്ള എണ്ണ ഉപയോഗിച്ച് ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാൻറ് കാസർകോട് ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിൻറെ നേതൃത്വത്തിൽ ചില ജില്ലകളിൽ നേരത്തേ ഇത്തരം എണ്ണശേഖരിച്ചുവെങ്കിലും കേരളത്തിൽ പ്ലാൻറ് ഇല്ലാത്തതിനാൽ അതൊന്നും ഫലപ്രദമായില്ല.കാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ മീനും ചിക്കനും വറുത്ത എണ്ണ,വീടുകളിൽ നിന്ന് കുടുംബശ്രീ പ്രവർത്തകരെത്തി ശേഖരിക്കും. ചുമ്മാതല്ല, പണവും കിട്ടും

ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് രീതി. വെളിച്ചെണ്ണക്കും പാംഓയിലിനും പൊള്ളുംവിലയാവും മുമ്പേ അതാണ് ശീലം. ഭക്ഷ്യസുരക്ഷവകുപ്പ് ഉദ്യോഗസ്ഥർ ആ വഴിക്ക് തിരിഞ്ഞുനോക്കാത്തതിനാൽ ഇതെല്ലാം നാട്ടുനടപ്പാണ്. എന്നാൽ, ഈ എണ്ണക്ക് ആവശ്യക്കാരുണ്ടാവുകയും പണം കിട്ടുന്ന കാര്യമാവുകയും ചെയ്യുമ്പോൾ ഹോട്ടലുകളും ബേക്കറികളും മാറിച്ചിന്തിക്കാൻ സാധ്യതയേറെ.

ഇത്തരമൊരു സംരംഭം കൂടിയാണ് ബയോഡീസൽ പ്ലാൻറ്.പാചകത്തിന് ഉപയോഗിച്ച എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംരംഭം വിദേശരാജ്യങ്ങളിൽ വൻ വിജയമാണ്. ഗൾഫിൽ മലയാളികൾ നടത്തുന്ന കമ്പനികളുമുണ്ട്.

ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലും ഇത്തരം പ്ലാൻറുകൾ വന്നു കഴിഞ്ഞു. കാസർകോട് കുമ്പള അനന്തപുരത്തെ വ്യവസായ വകുപ്പിൻറെ രണ്ടേക്കര്‍ സ്ഥലത്താണ് പ്ലാൻറ് സ്ഥാപിക്കുന്നത്. പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉൽപാദന ശേഷിയുള്ള ഫാക്ടറിയാണ് ലക്ഷ്യം.

ഡിസംബറോടെ പ്ലാൻറ് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്ലാൻറിന് ആവശ്യമായ പഴയ എണ്ണ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിൽനിന്ന് ശേഖരിക്കും. ഇതിനു പുറമെ തമിഴ്നാട്ടിൽനിന്ന് എത്തിക്കും.

ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും ഹരിത കര്‍മ സേനാംഗങ്ങളെയും കൂലി നൽകി ചുമതലപ്പെടുത്തും. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ബയോ ഡീസല്‍ വിപണിയിലെത്തിക്കുക.