Thu. Apr 25th, 2024
തിരുവനന്തപുരം:

മന്ത്രിമാരുടെ ഓഫിസുകളിലും സെക്രട്ടേറിയറ്റിനുള്ളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. പുറത്തുനിന്നുള്ളവർക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കണമെങ്കിൽ സന്ദർശിക്കേണ്ട ഓഫിസിൽനിന്നുള്ള അനുമതി ഉറപ്പാക്കണം. അണ്ടർ സെക്രട്ടറി പദവിക്കും അതിനുമുകളിലുമുള്ള ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും ഇനിമുതൽ പ്രവേശനം അനുവദിക്കുക.

മന്ത്രിമാരുടെയോ വകുപ്പ് തലവന്മാരുടെയോ ഓഫിസുകളിലേക്കുള്ള സന്ദർശകരെ രേഖകൾ പരിശോധിച്ച ശേഷമേ കയറ്റിവിടാവൂ. മെയിൻ ബ്ലോക്കിലെത്തുന്ന സന്ദർശകരെ പ്രവേശനപാസിനായി മറ്റൊരു കേന്ദ്രത്തിലേക്ക് അയക്കരുതെന്നും പൊതുഭരണവകുപ്പ് സെക്രട്ടറിയുടെ നിർദേശത്തിലുണ്ട്.

വി ഐ പി വാഹനങ്ങളും സെക്രട്ടേറിയറ്റ് വാഹനങ്ങളും പാസ് പതിച്ച ജീവനക്കാരുടെ വാഹനങ്ങളും കന്റോൺമൻെറ്​ ഗേറ്റിലൂടെ അകത്തേക്കും പുറത്തേക്കും കടക്കണം. ഇരുചക്രവാഹനങ്ങൾക്ക് കാൻറീൻ ഗേറ്റിലൂടെയാണ്​ പ്രവേശനം. സെപ്​റ്റംബർ 30ന് മുമ്പ് ജീവനക്കാർ പാസ് ഉറപ്പാക്കണം.

ജീവനക്കാർ തിരിച്ചറിയൽ കാർഡ് കഴുത്തിൽ ധരിക്കണം. ഇല്ലാത്തവർ സുരക്ഷാപരിശോധനക്ക്​ വിധേയരാകണം. ആഭ്യന്തരവകുപ്പിൽ അറ്റസ്​റ്റേഷന് എത്തുന്നവരെ സൗത്ത് സന്ദർ‌ശനസഹായ കേന്ദ്രത്തിലൂടെ പാസ് നൽകി കയറ്റിവിടണമെന്നും പൊതുഭരണവകുപ്പിൻെറ ഉത്തരവിൽ പറയുന്നു.

By Divya