Thu. Apr 25th, 2024
മുംബൈ:

റിപ്പബ്ലിക് ടിവിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയുള്ളതല്ലെന്ന് എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. ചാനലിന് കീഴില്‍ 1100ഓളം ജീവനക്കാരുണ്ട്. കേസില്‍ അന്വേഷിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം കൈക്കൊണ്ടതാണെന്നും എഡിറ്റോറിയല്‍ വിഭാഗത്തിന് പങ്കില്ലെന്നും അര്‍ണബ് പറയുന്നു.

മുംബൈ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് എഴുതി നല്‍കിയ മറുപടിയിലാണ് അര്‍ണബിന്റെ വിശദീകരണം. ചാനല്‍ റേറ്റിങ് കൃത്രിമമായി വർദ്ധിപ്പിച്ച ടിആർപി തട്ടിപ്പ് കേസില്‍ അര്‍ണബിനെ പ്രതിചേര്‍ത്ത് പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മേയ് മാസത്തില്‍ 68 ചോദ്യങ്ങളാണ് അര്‍ണബിന് പൊലീസ് നല്‍കിയത്. മേയ് 24ന് ഇവയുടെ മറുപടി എഴുതി നല്‍കിയിരുന്നു. അതിലാണ് വിവാദ തീരുമാനങ്ങളില്‍ തനിക്ക് പങ്കില്ലെന്നുള്ള അര്‍ണബിന്റെ വിശദീകരണം.

ചാനല്‍ കാണുന്നതിന് വീട്ടുകാര്‍ക്കോ കേബിള്‍ സ്ഥാപനങ്ങള്‍ക്കോ പണം നല്‍കിയോ എന്ന ചോദ്യത്തിനും തനിക്കറിയില്ലെന്ന മറുപടിയാണ് അര്‍ണബ് നല്‍കിയത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ മാത്രമാണ് തനിക്ക് മേധാവിത്വമുള്ളത്. യാതൊരു തരത്തിലുള്ള ടിആർപി പെരുപ്പിച്ചുകാണിക്കലും റിപ്പബ്ലിക് ടിവിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

ടിആർപിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്ന വാട്‌സപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള ചോദ്യത്തിന്, താന്‍ അനവധി ഗ്രൂപ്പുകളിലുണ്ടെന്നും പല ഗ്രൂപ്പിലും വരുന്ന ചാറ്റുകള്‍ വായിക്കാറില്ലെന്നുമാണ് അര്‍ണബ് മറുപടി നല്‍കിയത്. മുന്‍വിധിയോടെയാണ് പൊലീസ് സമീപിക്കുന്നതെന്നും ചാറ്റുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉപയോഗിക്കുകയാണെന്നും അര്‍ണബ് ആരോപിച്ചു.

അര്‍ണബിനെ കൂടാതെ റിപ്പബ്ലിക് ടിവി ഉടമസ്ഥരായ എആർജി ഔട്ട്ലയര്‍ മീഡിയയുടെ ഭാഗമായ നാല് പേരെ കൂടി പ്രതി ചേര്‍ത്താണ് മുംബൈ പൊലീസ് 1800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പത് മാസം മുമ്പാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ടിആർപി കൃത്രിമമായി പെരുപ്പിച്ചുവെന്ന് കാട്ടിയെന്നായിരുന്നു കേസ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടി കങ്കണ റണാവതിന്റെ ഓഫിസിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാര്‍ത്ത പൊലിപ്പിക്കാന്‍ കൃത്രിമമായി ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുവഴി വന്‍തോതില്‍ പരസ്യവരുമാനം നേടുകയും ചെയ്തു.

By Divya