Sun. May 5th, 2024
വയനാട്‌:

വയനാട് മുട്ടിലില്‍ അനധികൃതമായി മുറിച്ച ഈട്ടിത്തടികള്‍ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനംവകുപ്പ് ചെക്പോസ്റ്റുകളില്‍ വാഹനം കടന്നുപോയതിന്റെ രേഖയില്ല. ലക്കിടി ചെക്പോസ്റ്റിലെ വാഹന റജിസ്റ്ററിന്റെ പകര്‍പ്പ് ലഭിച്ചു.

മുട്ടിലിലെ ഈട്ടിത്തടി കടത്തിയതായി കാണിച്ച് രണ്ടാഴ്ച്ച മുമ്പ് വനംവകുപ്പ് താമരശേരിയില്‍ പിടിച്ച ലോറിയുടെ നമ്പര്‍ KL.19.2765. ഫെബ്രുവരി ആറിനാണ് തടികള്‍ മുട്ടിലില്‍നിന്ന് കടത്തി എറണാകുളത്തെത്തിച്ചത്. രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് തടി പോയതെന്ന് കരാറുകാരന്റെ മൊഴിയിലും വ്യക്തം.

ഇനി ലക്കിടി വനംവകുപ്പ് ചെക്പോസ്റ്റിലെ ഫെബ്രുവരി 2 മുതല്‍ ഏഴ് വരെയുള്ള വാഹന റജിസ്റ്റര്‍ കാണുക. KL19-2765 എന്ന ലോറി നമ്പര്‍ ഒരിക്കല്‍ പോലും രേഖപ്പെടുത്തിയിട്ടില്ല.

തെളിവുകള്‍ സംസാരിക്കുമ്പോള്‍ ചോദ്യങ്ങള്‍ നിരവധിയാണ്. മേല്‍പ്പറഞ്ഞ ലോറി യാതൊരു പരിശോധനയുമില്ലാതെ എങ്ങനെ എറണാകുളം വരെയെത്തി? നൂറ്റാണ്ട് പഴക്കമുള്ള ഈട്ടിത്തടികള്‍ എന്തുകൊണ്ട് ഫ്ലയിങ് സ്ക്വാഡുകളുടെ കണ്ണില്‍പ്പെട്ടില്ല?

ചുരമിറങ്ങും വരെ തടി ലോറിക്ക് പ്രതികള്‍ അസ്വഭാവികമായി അകമ്പടി ഒരുക്കിയിട്ടും എന്തുകൊണ്ട് ശ്രദ്ധിച്ചില്ല? കൊവിഡ് കാലത്ത് സകല പരിശോധനകളെയും വെട്ടിച്ച് ഈട്ടിത്തടി എറണാകുളത്തെ മില്ലില്‍ എത്തുംവരെ ആരും ഒന്നുമറിഞ്ഞില്ലെന്നതാണ് എല്ലാത്തിനുമുള്ള ഉത്തരം. നല്ല ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ മുട്ടിലിലെ ഈട്ടിത്തടികള്‍ തിരികെ എത്തിക്കാനായി. പക്ഷെ ഇതേരീതിയില്‍ കടത്തിയ എത്രയധികം മരങ്ങള്‍ അറുത്തുമുറിക്കപ്പെട്ടിട്ടുണ്ടാകും?

By Divya