Fri. Apr 26th, 2024
ന്യൂഡൽഹി:

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി ഇ ഡി കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ 18,170 കോടിയിൽ 9,371.17 കോടി സർക്കാരിനും ബാങ്കുകൾക്കും കൈമാറി.

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 കോടി രൂപ വായ്പയെടുത്താണ് രാജ്യം വിട്ടത്. ഇതിൽ 18170 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സ്വത്തുക്കളിൽ നിന്ന് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്.

ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്രസർക്കാരിനും ഇ ഡി കൈമാറി. ബാങ്കുകൾക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകൾക്ക് ലഭിക്കുക..

ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് മദ്യ വ്യവസായിയായ വിജയ് മല്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് വജ്രവ്യവസായിയായ നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് 14000ത്തോളം കോടി രൂപയുടെ വായ്പ രൂപേണ ബാങ്കുകൾ നിന്ന് തട്ടിയെടുത്തത്.

By Divya