Sat. Apr 27th, 2024

നടൻ ജീവയുടെ പിതാവും നിർമ്മാതാവുമായ ആർ ബി ചൗധരിക്കെതിരെ പരാതിയുമായി നടന്‍ വിശാല്‍. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. ടി നഗര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

വിശാല്‍ നായകനായ ‘ഇരുമ്പു തിരൈ’ എന്ന സിനിമക്കായി ചൗധരിയില്‍ നിന്നും പണം കടംവാങ്ങിയിരുന്നു. സ്വന്തം വീടായിരുന്നു ഈടായി നല്‍കിയിരുന്നത്. എന്നാല്‍ പണം പൂര്‍ണമായും തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതി.

രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ അവ കാണാനില്ലെന്നായിരുന്നു ചൗധരിയുടെ മറുപടിയെന്ന് വിശാല്‍ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിലും വിശാൽ പരസ്യ വിമർശനം നടത്തിയിട്ടുണ്ട്.

എന്നാൽ സംവിധായകൻ ശിവകുമാർ ആയിരുന്നു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്തതെന്ന് സംഭവത്തെ കുറിച്ച് ഒരു തമിഴ് മാഗസിനിനോട് ചൗധരി പ്രതികരിച്ചു. നിർഭാഗ്യവശാൽ ശിവകുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അതിനാൽ, അദ്ദേഹത്തിന്റെ അകാല മരണശേഷം ഞങ്ങൾക്ക് രേഖകൾ തിരികെ നേടാനായില്ല.

മിച്ചമുള്ള തുക അടച്ചതായി രേഖാമൂലമുള്ള ഡോക്യുമെന്റ് വിശാലിന് നൽകിയിട്ടുണ്ട്. ഭാവിയിൽ അതിലൊക്കെ പ്രശ്നമുണ്ടാക്കുമെന്ന് വിശാൽ ഭയപ്പെടുന്നുണ്ടാകാം. ഏതായാലും ഞാൻ ഇപ്പോൾ പുറത്താണ്. തിരികെ വന്നതിന് ശേഷം പ്രശ്നങ്ങൾ പരിഹരിക്കാം, ചൗധരി പറഞ്ഞു.

By Divya